നടുവണ്ണൂർ: സംസ്ഥാന പാതയിൽ നടുവണ്ണൂർ ജവാൻ ഷൈജു സ്മാരക ബസ് സ്റ്റോപ്പിനടുത്ത് പ്രവർത്തിക്കുന്ന ഇന്ത്യൻ ഓയിൽ കോർപറേഷന്റെ പെട്രോൾ പമ്പിൽ ഇന്ധന ചോർച്ചയുണ്ടായി 8 മാസം കഴിഞ്ഞിട്ടും പരിഹാരം കാണാത്തതിൽ നാട്ടുകാർ ആശങ്കയിൽ. പമ്പിന് സമീപമുള്ള കിണറുകളിലും ജലസ്രോതസ്സുകളിലും ഇന്ധനത്തിന്റെ ഗന്ധവും അസാധാരണ നിറവും രുചിവ്യത്യാസവും ഇപ്പോഴും നിലനിൽക്കുകയാണ്. പമ്പിന്റെ പരിസരത്തുള്ള വീടുകളിൽ ശുദ്ധജലം മുടങ്ങിയിട്ട് 8 മാസമായി. ജല മലിനീകരണം മൂലം ആരോഗ്യ പ്രശ്നങ്ങൾ നേരിടേണ്ടി വന്നതും നാട്ടുകാരെ ഭീതിയിലാക്കിയിട്ടുണ്ട്. കിണറുകൾ മലിനീകരിക്കപ്പെട്ടത് മാത്രമല്ല ഇതിന്റെ ദീർഘകാല ഫലങ്ങൾ പരിശോധിക്കേണ്ടത് അത്യാവശ്യമാണെന്നാണ് നാട്ടുകാരുടെ ആവശ്യം.നാട്ടുകാർ പെട്രോൾ പമ്പ് അധികൃതരോടും പ്രാദേശിക ഭരണകൂടത്തിനും അനുബന്ധ വകുപ്പിലും ഒട്ടേറെ തവണ പരാതി നൽകിയിട്ടും ഇതുവരെ ഫലപ്രദമായ നടപടികൾ സ്വീകരിച്ചിട്ടില്ല. ജനകീയ കൂട്ടായ്മയും നന്മ റസിഡന്റ്സ് അസോസിയേഷനും ചേർന്ന് മലിനീകരണത്തിനെതിരെ കർമ സമിതി രൂപീകരിച്ചിട്ടുണ്ട്. പമ്പ് ഉടമയുടെ നിരുത്തരവാദപരമായ നടപടിക്ക് എതിരെ കർമ സമിതി കലക്ടർക്കും ബന്ധപ്പെട്ട വകുപ്പിലും നൽകിയ പരാതി പ്രകാരം സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് കഴിഞ്ഞ ജൂലൈയിൽ സ്ഥലം സന്ദർശിച്ചിരുന്നു.






