പാലക്കാട് ∙ നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി പോത്തുണ്ടി തിരുത്തംപാടത്ത് ചെന്താമരയെ (54) പാലക്കാട് എസ്പി ചോദ്യം ചെയ്യുന്നു. ചോദ്യംചെയ്യൽ പൂർത്തിയായാൽ എസ്പി മാധ്യമങ്ങളെ കാണുമെന്നാണു വിവരം. വൈകിട്ടോടെയാണു പ്രതിയെ കോടതിയിൽ ഹാജരാക്കുമെന്നും പൊലീസ് അറിയിച്ചു. രണ്ടു പേരെ ക്രൂരമായി കൊലപ്പെടുത്തിയ ശേഷം ഒളിവിൽ പോയ ചെന്താമരയെ രണ്ടു രാത്രിയും രണ്ടു പകലും നീണ്ട പരിശ്രമത്തിനൊടുവിലാണു പൊലീസ് പിടിച്ചത്. പോത്തുണ്ടി വനമേഖലയിൽ ഒളിവിലായിരുന്ന പ്രതി വീട്ടിലേക്കു ഭക്ഷണം തേടി വരുന്നതിനിടെ ഇന്നലെ രാത്രി പത്തുമണിയോടെയാണു കസ്റ്റഡിയിലായത്. ഒട്ടും കുറ്റബോധമില്ലാത്ത ഭാവത്തിലായിരുന്നു ചെന്താമര. 5 പേരെയാണു താൻ കൊലപ്പെടുത്താൻ ഉദ്ദേശിച്ചിരുന്നതെന്നും അതിൽ 2 പേരെ മാത്രമേ ഇപ്പോൾ വകവരുത്തിയിട്ടുള്ളൂ എന്നും ഇയാൾ പൊലീസിനു മൊഴി നൽകിയെന്നാണു വിവരം






