spot_img
Wednesday, April 29, 2026

തൊഴിൽതട്ടിപ്പ് : തായ്‌ലാന്റിൽ കുടുങ്ങിയ മൂന്നു മലയാളികൾ കൂടി നാട്ടിലെത്തി



തായ്‌ലാന്റ്, മ്യാൻമാർ, ലാവോസ്, കംബോഡിയ അതിർത്തിയിലെ കുപ്രസിദ്ധമായ ഗോൾഡൻ ട്രയാംഗിൾ പ്രദേശത്ത് തൊഴിൽതട്ടിപ്പിനും മനുഷ്യക്കടത്തിനും ഇരയായി കുടുങ്ങിയ മൂന്നു മലയാളികൾ കൂടി നാട്ടിൽ തിരിച്ചെത്തി. ഇന്ത്യൻ വ്യേമസേനാ വിമാനത്തിൽ തായ്‌ലന്റിൽ നിന്നും ഡൽഹിയിലെത്തിച്ച ആലപ്പുഴ തൃശ്ശൂർ സ്വദേശികളായ മൂവരേയും നോർക്ക റൂട്ട്‌സ് വഴിയാണ് ഇൻഡിഗോ വിമാനത്തിൽ വൈകിട്ട് 4.40 ഓടെ കൊച്ചിയിലെത്തിച്ചത്. ഇന്നലെ    മലയാളികളായ എട്ട് പേരെ ഡൽഹിയിൽ നിന്നും വിമാനമാർഗ്ഗം നാട്ടിലെത്തിച്ചിരുന്നു. ഇതടക്കം ആകെ 11 മലയാളികളെയാണ് നോർക്ക റൂട്ട്‌സ് ഇടപെട്ട് നാട്ടിലെത്തിച്ചത്. വ്യാജ റിക്രൂട്ട്‌മെന്റ് ഏജന്റുമാർ വഴി ഗോൾഡൻ ട്രയാംഗിൾ എന്നറിയപ്പെടുന്ന മേഖലയിൽ ഉൾപ്പെടെ വ്യാജ കോൾ സെന്ററുകളിൽ സൈബർ കുറ്റകൃത്യങ്ങൾ (സ്‌കാമിങ്ങ്) ഉൾപ്പെടെ ചെയ്യാൻ നിർബന്ധിതരായി കുടുങ്ങിയവരാണ് തിരിച്ചെത്തിയവർ. മ്യാൻമാർ, തായ്ലാന്റ് ഇന്ത്യൻ സ്ഥാനപതികാര്യാലയങ്ങൾ  പ്രാദേശിക സർക്കാരുകളുമായി സഹകരിച്ച് നടത്തിയ ഇടപെടലുകളാണ് 549 ഇന്ത്യാക്കാരുടെ മോചനത്തിന് സഹായിച്ചത്.

രക്ഷപ്പെടുത്തിയ ഇന്ത്യൻപൗരന്മാരെ തായ്‌ലാൻഡിലെ മെയ് സോട്ട് നഗരത്തിലെത്തിക്കുകയും പിന്നീട് ഇന്ത്യൻ വ്യോമസേനാ വിമാനത്തിൽ ഡൽഹിയിലെത്തിക്കുകയുമായിരുന്നു. വിദേശത്തേയ്ക്കുളള അനധികൃത റിക്രൂട്ട്‌മെന്റ്, വീസ തട്ടിപ്പ്, മനുഷ്യക്കടത്ത് എന്നിവക്കെതിരെ നോർക്ക ഓപ്പറേഷൻ ശുഭയാത്രയിലൂടെ പരാതിപ്പെടാവുന്നതാണ്. കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിലെ പ്രൊട്ടക്ടർ ഓഫ് എമിഗ്രൻസ്,  കേരളാ പോലീസ്, നോർക്ക റൂട്ട്‌സ്,  എന്നിവ സംയുക്തമായാണ്  പദ്ധതി നടപ്പാക്കുന്നത്. പരാതികൾ spnri.pol@kerala.gov.indyspnri.pol@kerala.gov.in എന്നീ ഇ-മെയിലുകൾ വഴിയും, 0471-2721547 എന്ന ഹെൽപ്‌ലൈൻ നമ്പറിലും അറിയിക്കാം. നിങ്ങൾ പഠനത്തിനോ ഉദ്യോഗത്തിനോ വിദേശരാജ്യത്തേയ്ക്ക് പോകുന്നവരോ പോകാൻ താൽപ്പര്യപ്പെടുന്നവരോ ആണെങ്കിൽ അംഗീകാരമുളള ഏജൻസികൾ വഴിയോ നിയമപരമായോ മാത്രമേ ഇത്തരം യാത്രകൾ ചെയ്യാവൂ. വിദേശകാര്യ മന്ത്രാലയത്തിന്റെ ഇ-മൈഗ്രേറ്റ് വെബ്പോർട്ടൽ (www.emigrate.gov.in) മുഖേന റിക്രൂട്ട്മെന്റ് ഏജൻസിക്ക് ലൈസൻസുണ്ടോ എന്ന് പരിശോധിക്കാവുന്നതാണ്.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles