കൊച്ചി : വിവാദങ്ങൾക്കിടെ പൃഥ്വിരാജ് – മോഹൻലാൽ ചിത്രം എമ്പുരാനിൽ മാറ്റങ്ങൾ വരുത്തുന്നു. വിമർശനങ്ങൾക്കിടയാക്കിയ പതിനേഴോളം രംഗങ്ങളിൽ മാറ്റം വരുത്തും. മാറ്റം വരുത്തിയ ശേഷമുള്ള പതിപ്പായിരിക്കും അടുത്തയാഴ്ച മുതൽ തിയറ്ററിലെത്തുന്നതെന്നാണ് വിവരം. നിർമാതാക്കളുടെ നിർദേശത്തെതുടർന്നാണ് ചില ഭാഗങ്ങളിൽ മാറ്റം വരുത്തുന്നതെന്നാണ് വിവരം. സിനിമക്കെതിരെ പ്രതിഷേധം കനത്തതോടെയാണ് നീക്കം. ചില രംഗങ്ങൾ മാറ്റാനും ചില പരാമർങ്ങൾ മ്യൂട്ട് ചെയ്യാനുമാണ് തീരുമാനം. വില്ലൻ കഥാപാത്രത്തിന്റ പേരും സ്ത്രീകൾക്കെതിരെയുള്ള അതിക്രമരംഗങ്ങളും മാറും.ചിത്രത്തിനെതിരെയും സെൻസർ ബോർഡിനെതിരെയും ബിജെപിയും ആർഎസ്എസും രംഗത്തെത്തിയിരുന്നു.
എമ്പുരാൻ സിനിമയുടെ സെൻസറിങ്ങിൽ വീഴ്ച പറ്റിയതായി കഴിഞ്ഞ ദിവസം ബിജെപി കോർ കമ്മിറ്റി യോഗത്തിൽ വിമർശനം ഉയർന്നിരുന്നു. സെൻസർ ബോർഡിലെ ബിജെപി നോമിനികൾക്ക് വിഷയത്തിൽ ഇടപെടുന്നതിൽ വീഴ്ച സംഭവിച്ചെന്നായിരുന്നു ബിജെപിയുടെ വിമർശനം.ഗുജറാത്ത് വംശഹത്യയിലെ സംഘപരിവാർ ഇടപെടവ്‍ തുറന്നുകാണിക്കുന്ന രംഗങ്ങൾ ഉൾപ്പെടുത്തിയതോടെയാണ് സിനിമയ്ക്കെതിരെ വ്യാപകമായി വിമർശനം ഉയർന്നിരുന്നത്.






