spot_img
Sunday, April 26, 2026

‘സ്വത്ത് തർക്കം തീർക്കണം’: ചന്ദ്രബോസ് വധക്കേസ് പ്രതി നിഷാമിന് പരോൾ



തൃശൂർ : ശോഭാ സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരൻ ചന്ദ്രബോസിനെ വാഹനമിടിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി മുഹമ്മദ് നിഷാം പരോളിൽ പുറത്തിറങ്ങി. വിയ്യൂർ സെൻട്രൽ ജയിലിൽ തടവുശിക്ഷ അനുഭവിക്കുന്ന നിഷാമിന് ലഭിക്കുന്ന ആദ്യ പരോളാണിത്. ബിസിനസുമായി ബന്ധപ്പെട്ട സ്വത്ത് തർക്കം തീർക്കുന്നതിനു പരോൾ അനുവദിക്കണമെന്നാവശ്യപ്പെട്ടു നിഷാം ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടർന്ന്, വ്യവസ്ഥകൾ തീരുമാനിക്കാൻ കോടതി സർക്കാരിനോടു നിർദേശിച്ചു.

കുറ്റകൃത്യം നടന്ന പേരാമംഗലം പൊലീസ് സ്റ്റേഷൻ പരിധിയിൽ പ്രവേശിക്കരുത്, എല്ലാ ദിവസവും വിയ്യൂർ പൊലീസ് സ്റ്റേഷനിൽ ഹാജരാകണം, ഈ സ്റ്റേഷൻ പരിധിയിൽ താമസിക്കണം തുടങ്ങിയ നിബന്ധനകളാണു സർക്കാർ വച്ചത്. ഇത് അംഗീകരിച്ചതോടെയാണ് 15 ദിവസത്തെ പരോൾ ലഭിച്ചത്.

2015 ജനുവരി 29ന് ആയിരുന്ന ചന്ദ്രബോസിനുനേരയുള്ള ക്രൂരമായി ആക്രമണം. ഗേറ്റ് തുറന്നു നൽകാൻ വൈകിയതിനെത്തുടർന്നു നിഷാം സെക്യൂരിറ്റി കാബിൻ തകർക്കുകയും ജീവനുവേണ്ടി ഓടിയ ചന്ദ്രബോസിനെ വാഹനമുപയോഗിച്ച് ഇടിച്ചിടുകയും ചെയ്തു എന്നാണ് കേസ്. മൃതപ്രായനായ ചന്ദ്രബോസിനെ പിന്നീടു വാഹനത്തിൽ വലിച്ചിട്ടു ഫ്ലാറ്റിനു താഴെ കൊണ്ടുപോയി. പൊലീസ് എത്തിയാണ് ആശുപത്രിയിലെത്തിച്ചത്. ഫെബ്രുവരി 16നു ചന്ദ്രബോസ് മരിച്ചു. 2016 ജനുവരി 21ന് ആണ് കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയ നിഷാമിനെ ജീവപര്യന്തത്തിനും പുറമെ 24 വർഷം തടവുശിക്ഷക്കും 71.30 ലക്ഷം രൂപ പിഴയടയ്ക്കാനും തൃശൂർ അഡീഷനൽ സെഷൻസ് കോടതി ശിക്ഷിച്ചത്.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles