നിലമ്പൂർ: പന്നിക്കെണിയിൽ നിന്നും ഷോക്കേറ്റ് വിദ്യാർഥിമരിച്ച സംഭവത്തിൽ പ്രതി പിടിയിൽ. വെള്ളക്കട്ട സ്വദേശി വിനീഷാണ് പിടിയിലായത്. വഴിക്കടവ് പൊലീസാണ് വിനീഷിനെ കസ്റ്റഡിയിൽ എടുത്തത്.അനധികൃതമായി വൈദ്യുതി എടുത്തത് പന്നിയെ വേട്ടയാടാനാണെന്നും ഇത്തരത്തിൽ പന്നിയെ വേട്ടയാടി ഇറച്ചി വിൽക്കാറുണ്ടെന്നും പ്രതി സമ്മതിച്ചു. ഇയാൾ കർഷകനല്ലെന്ന് പൊലീസ് സ്ഥിരീകരിച്ചു. വിനീഷിന്റെ സഹായികളായ രണ്ടു പേരെക്കൂടി ചോദ്യം ചെയ്തു വരികയാണ്.സമീപത്തെ തോട്ടില്‍ മീന്‍പിടിക്കാന്‍ പോയപ്പോഴായിരുന്നു അപകടം. സ്വകാര്യ ഭൂമിയില്‍ പന്നിയെ പിടികൂടാന്‍വെച്ച അനധികൃത കെണിയിൽ നിന്നാണ് ഷോക്കേറ്റത്. അനന്തുവിന്റെ കൂടെയുണ്ടായിരുന്ന രണ്ടുസുഹൃത്തുക്കൾക്കും ഷോക്കേറ്റിട്ടുണ്ട്. പരിക്കേറ്റ കുട്ടികളിൽ ഒരാൾ നിലമ്പൂർ ജില്ലാ ആശുപത്രിയിലും മറ്റേയാൾ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്. ഇരുവരും അപകടനില തരണം ചെയ്തു. സംഭവത്തിൽ പൊലീസ് പരിശോധന നടത്തി. അനധികൃത ഫെന്‍സിങ്ങിൽ നിന്ന് ഷോക്കേറ്റതാണെന്ന് പൊലീസ് നേരത്തെ അറിയിച്ചിരുന്നു.






