spot_img
Thursday, April 16, 2026

തലപ്പത്ത് റവാഡ; സംസ്‌ഥാന പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖർ; തീരുമാനം മന്ത്രിസഭാ യോഗത്തിൽ



തിരുവനന്തപുരം റവാഡ ചന്ദ്രശേഖർ സംസ്‌ഥാന പൊലീസ് മേധാവിയാകും. ഇന്ന് രാവിലെ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. പട്ടികയിൽ ഒന്നാമനായ നിധിൻ അഗർവാളിനെ മറികടന്നാണ് റവാഡ ചന്ദ്രശേഖറിനെ പൊലീസ് മേധാവിയായി നിയമിക്കുന്നത്. 1991 ബാച്ചിലെ ഐപിഎസ് ഉദ്യോഗസ്ഥനാണ്. ആന്ധ്രാപ്രദേശ് വെസ്റ്റ് ഗോദാവരി സ്വദേശിയാണ്.

കേന്ദ്ര ഡെപ്യൂട്ടേഷനിൽ നിന്നാണ് റവാഡ ചന്ദ്രശേഖർ സംസ്ഥാന പൊലീസ് മേധാവി ആയി എത്തുന്നത്. ഡിഐജിയായിരിക്കെയാണ് അദ്ദേഹം കേന്ദ്ര ഡപ്യൂട്ടേഷനിലേക്കു പോയത്. ഇന്റലിജൻസ് ബ്യൂറോ (ഐബി)യുടെ സ്പെഷൽ ഡയറക്‌ടറും ആയിരുന്നു. പട്ടികയിൽ ഒന്നാമനായ നിധിൻ അഗർവാൾ നിലവിൽ സംസ്ഥാന റോഡ് സുരക്ഷാ കമ്മിഷണറാണ്. ഡിജിപിമാരിൽ ഏറ്റവും സീനിയറായ നിധിൻ അഗർവാളിനും സാധ്യത കൽപ്പിച്ചിരുന്നു. പട്ടികയിൽ മൂന്നാമനായ യോഗേഷ് ഗുപ്തയ്ക്കു സർക്കാരുമായുള്ള ബന്ധം മോശമായതാണ് തിരിച്ചടിയായത്.

സംസ്ഥാനത്തിന്റെ നാൽപത്തിയൊന്നാമത്തെ ഡിജിപിയാണ് റവാഡ ചന്ദ്രശേഖർ. ഇന്ന് വൈകിട്ടാണ് നിലവിലെ ഡിജിപി എസ്. ദർവേഷ് സാഹിബ് സ്ഥാനമൊഴിയുന്നത്. നിലവിൽ ഡൽഹിയിലുള്ള റവാഡ ചന്ദ്രശേഖർ വൈകിട്ടോടെ തിരുവനന്തപുരത്ത് എത്താൻ ശ്രമിക്കുന്നുണ്ട്. കേന്ദ്ര അനുമതി ലഭിച്ചാൽ ഉച്ചയ്ക്ക് ശേഷമുള്ള വിമാനത്തിൽ ചന്ദ്രശേഖർ തിരുവനന്തപുരത്തേക്ക് തിരിക്കും. ഇല്ലെങ്കിൽ നാളെയോ മറ്റന്നാളോ ആകും റവാഡ ചന്ദ്രശേഖർ ചുമതലയേറ്റെടുക്കുക.

ഔദ്യോഗിക തീരുമാനം ഇന്നാണ് പുറത്തുവന്നതെങ്കിലും ശനിയാഴ്ച വൈകിട്ടോടെ സംസ്ഥാന സർക്കാരിന്റെ അറിയിപ്പ് റവാഡ ചന്ദ്രശേഖറിന് ലഭിച്ചിരുന്നു.

രണ്ടാഴ്‌ച മുൻപ് തിരുവനന്തപുരത്ത് എത്തി മുഖ്യമന്ത്രി പിണറായി വിജയനുമായി റവാഡ ചന്ദ്രശേഖർ കൂടിക്കാഴ്ച്‌ച നടത്തിയിരുന്നു.

2008ലാണ് റവാഡ ചന്ദ്രശേഖർ കേന്ദ്ര സർവീസിലേക്ക് മടങ്ങിയത്. കേന്ദ്രത്തിൽ ആയിരിക്കുമ്പോഴും സംസ്ഥാനത്തെ പൊലീസ് ഉദ്യോഗസ്ഥരുമായി റവാഡ ചന്ദ്രശേഖർ ബന്ധം പുലർത്തിയിരുന്നു. 2026 ജൂലായ് അവസാനം വരെയാണ് ചന്ദ്രശേഖറിന് സർവീസ്. എന്നാൽ സുപ്രീം കോടതി ഉത്തരവ് അനുസരിച്ച് ഒരു വർഷം കൂടി അദ്ദേഹത്തിന് സർവീസ് കാലാവധി നീട്ടി നൽകാനാകും.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles