മഹാരാഷ്ട്രയിൽ ഒന്നര കോടിയോളം രൂപ കവർച്ച നടത്തി കേരളത്തിലേക്ക് കടന്ന പാലക്കാട് സ്വദേശികളെ അതിസാഹസികമായി പിടികൂടി മഹാരാഷ്ട്ര പൊലീസിന് കൈമാറി വയനാട് പൊലീസ്. കവർച്ചാ സംഘത്തിലെ നന്ദകുമാർ(32) അജിത്കുമാർ (27), സുരേഷ് (47), വിഷ്ണു(29), ജിനു(31), കലാധരൻ(33) എന്നിവരെയാണ് ഹൈവേ പൊലീസും കൽപ്പറ്റ പൊലീസും സ്ക്വാഡും ചേർന്ന് പിടികൂടിയത്.
സ്‌കോർപിയയിൽ രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്ന ഇവരെ ഇന്നലെ രാത്രിയിൽ കൈനാട്ടിയിൽ വെച്ച് പിടികൂടുകയായിരുന്നു. പിടിയിലായവരെല്ലാം കവർച്ച, വധശ്രമം, ലഹരിക്കടത്ത് എന്നിങ്ങനെ നിരവധി ക്രിമിനൽ കേസുകളിൽപ്പെട്ടവരാണ്. പിടികൂടിയ ഇവരെ വൈദ്യ പരിശോധനക്ക് ശേഷം മഹാരാഷ്ട്ര പോലീസിന് കൈമാറി.
മഹാരാഷ്ട്രയിലെ സത്തരാ ജില്ലയിലെ ബുഞ്ച് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്‌ത കേസിലെ പ്രതികളാണിവർ. ഇവർ വയനാട് ജില്ലയിൽ പ്രവേശിച്ചിട്ടുണ്ടെന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ജില്ലാ പൊലീസ് മേധാവിയുടെ നിർദേശപ്രകാരം ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് ഡി വൈ എസ് പി എം എം അബ്ദുൾ കരീമിന്റെ നേതൃത്വത്തിൽ ജില്ലയിലെ എല്ലാ പോലീസ് സ്റ്റേഷനുകളെയും അലർട്ട് ചെയ്യുകയും ഇവരുടെ വാഹനം കൈനാട്ടിയിൽ വച്ച് പിന്തുടർന്ന് പിടികൂടുകയുമായിരുന്നു.






