കുന്നമംഗലം: വിദ്യാർഥികളെ കയറ്റാൻ ഹോംഗാർഡ് നിർദേശിച്ചിട്ടും പരിഗണിക്കാതെ മുന്നോട്ടെടുത്ത ബസിനു മുൻപിൽ റോഡിൽ കിടന്ന് ഹോംഗാർഡിന്റെ പ്രതിഷേധം. ഇന്നലെ വൈകിട്ട് അഞ്ചോടെ മർകസ് ബസ് സ്റ്റോപ്പിലാണ് സംഭവം. മുക്കം ഭാഗത്തു നിന്നു നഗരത്തിലേക്കു വരുന്ന സ്വകാര്യ ബസിനു മുൻപിലാണ് കുന്നമംഗലം സ്റ്റേഷനിലെ ഹോംഗാർഡ് വെള്ളലശ്ശേരി നാഗരാജൻ പ്രതിഷേധ സൂചകമായി റോഡിൽ കിടന്നത്. ബസുകൾ നിർത്തുമെങ്കിലും വിദ്യാർഥികൾ കയറും മുൻപ് മുൻപോട്ട് എടുത്തു പോകുകയാണ് പതിവെന്നു നാട്ടുകാർ പറയുന്നു.
ഇന്നലെ വൈകിട്ട് ഇത്തരത്തിൽ ബസ് മുന്നോട്ടു നീങ്ങിയപ്പോൾ ആദ്യം ഹോംഗാർഡ് നാഗരാജൻ റോഡിലേക്ക് കയറി ബസിന് മുൻപിൽ നിന്നെങ്കിലും നിർത്താൻ തയാറായില്ല. നിർത്താതെ തന്റെ ശരീരത്തിൽ മുട്ടി എന്ന നിലയിൽ ബസ് നിർത്തിയതോടെ റോഡിൽ കിടന്ന് പ്രതിഷേധം അറിയിക്കുകയാണ് ചെയ്തതെന്ന് ഹോംഗാർഡ് നാഗരാജൻ പറഞ്ഞുബസ് നിർത്തിയതോടെ എഴുന്നേറ്റ് നാഗരാജു ഡ്രൈവറോട് സംസാരിച്ച് റോഡിലേക്ക് മാറുകയും ചെയ്തു. ബസിന് മുൻപിൽ റോഡിൽ ഹോംഗാർഡ് നാഗരാജൻ കിടന്നതോടെ വിദ്യാർഥികൾ ഹർഷാരവം മുഴക്കി ആണ് സ്വീകരിച്ചത്. സ്റ്റോപ്പിൽ വിദ്യാർഥികളെ ബസിൽ കയറ്റുന്നില്ലെന്ന പരാതിയെ തുടർന്ന് ട്രാഫിക് പൊലീസിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം പരിശോധന നടത്തിയിരുന്നു. അതേസമയം വിദ്യാർഥികൾ ഒരുമിച്ച് എത്തി നിർത്തുന്ന ഒരു ബസിൽ കയറുന്നതാണ് പ്രശ്നങ്ങൾക്ക് ഇടയാക്കുന്നതെന്നും 10 വീതം വിദ്യാർഥികളെ ഓരോ ബസിലും കയറ്റിവിടുന്നതിന് അധ്യാപകരും പിടിഎയും ശ്രമിച്ചാൽ പ്രശ്നം പരിഹരിക്കാൻ കഴിയും എന്നാണ് ബസ് ജീവനക്കാർ പറയുന്നത്.






