വർഷങ്ങളായി ഒളിച്ചുകഴിയുകയായിരുന്ന യുവാവിനെ സോഷ്യൽ മീഡിയയിലൂടെ കണ്ടെത്തി. ഏഴ് വര്‍ഷമായി കാണാമറയത്തായിരുന്ന ഭര്‍ത്താവിനെ ഭാര്യ ഇന്‍സ്റ്റഗ്രാം റീലില്‍ നിന്നും കണ്ടെത്തുകയായിരുന്നു. ഉത്തര്‍പ്രദേശിലാണ് സംഭവം. മറ്റൊരു സ്ത്രീയുമൊത്തുള്ള ഇന്‍സ്റ്റഗ്രാം റീലില്‍ നിന്നാണ് ഏഴ് വര്‍ഷമായി കാണാതായ തന്റെ ഭര്‍ത്താവിനെ ഭാര്യ കണ്ടെത്തിയത്. സംഭവത്തെ തുടര്‍ന്ന് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു.
ഷീലു എന്ന യുവതിയാണ് കാണാതായ ഭര്‍ത്താവ് ബബ്ലു എന്നറിയപ്പെടുന്ന ജിതേന്ദ്ര കുമാറിനെ ഇന്‍സ്റ്റഗ്രാമില്‍ നിന്നും കണ്ടെത്തിയത്. ഇവരുടെ വിവാഹം കഴിഞ്ഞ് ഒരു വര്‍ഷത്തിനുശേഷം 2018-ലാണ് ജിതേന്ദ്ര കുമാറിനെ കാണാതായതായി റിപ്പോര്‍ട്ട് ചെയ്തത്.
വിവാഹത്തിനുശേഷം ഇവരുടെ ബന്ധം അധികനാള്‍ നീണ്ടുപോയില്ല. സ്വര്‍ണ്ണ മാലയും മോതിരവും ഉള്‍പ്പെടെ ആവശ്യപ്പെട്ടതായും സ്ത്രീധനത്തിന്റെ പേരില്‍ ഇയാള്‍ പീഡിപ്പിച്ചതായും ഷീലു ആരോപിച്ചു. ഇതോടെ ഇവരുടെ ദാമ്പത്യം തകര്‍ന്നു. ആവശ്യങ്ങള്‍ നിറവേറ്റപ്പെടാതെ വന്നപ്പോള്‍ അവളെ വീട്ടില്‍ നിന്ന് പുറത്താക്കി. തുടര്‍ന്ന് ജിതേന്ദ്ര കുമാറിനെതിരെ ഷീലുവിന്റെ കുടുംബം സ്ത്രീധന പീഡനം ആരോപിച്ച് കേസ് കൊടുത്തു.






