മൈസൂരു : മൈസൂരു ദസറയ്ക്ക് തിങ്കളാഴ്ച തുടക്കമാകും. ഒക്ടോബർ രണ്ടിന് അവസാനിക്കും. മറ്റു സംസ്ഥാനങ്ങളിനിന്ന് ആയിരക്കണക്കിനുപേരാണ് ദസറ ആഘോഷത്തിനായി നഗരത്തിലെത്തുക.
ഒക്‌ടോബർ രണ്ടിനാണ് ആഘോഷങ്ങളുടെ പ്രധാന ആകർഷണമായ ജംബു സവാരി. ഇക്കുറി ഒൻപതു ദിവസത്തിനു പകരം 11 ദിവസമാണ് ആഘോഷം.
ആഘോഷങ്ങൾക്കും അതിഥികളെ വരവേൽക്കാനുമായി നഗരം ഒരുങ്ങി. പ്രധാന റോഡുകളെല്ലാം നവീകരിച്ചു. നഗരത്തിലെ പ്രധാന കേന്ദ്രങ്ങളിൽ വൈദ്യുതാലങ്കാരങ്ങൾ ഒരുക്കി.
ദസറ ഉദ്ഘാടനം ചെയ്യുന്നത് എഴുത്തുകാരിയും ബുക്കർ പ്രൈസ് ജേതാവുമായ ബാനു മുഷ്താഖാണ്. ഇവരെ ഉദ്ഘാടകയാക്കിയതിനെതിരേ ബിജെപി വൻ പ്രതിഷേധം ഉയർത്തിയിരുന്നു. എന്നാൽ, ഇതിനെ പ്രതിരോധിച്ച് സർക്കാരും കോൺഗ്രസും രംഗത്തെത്തുകയായിരുന്നു. സർക്കാർ തീരുമാനത്തെ ചോദ്യംചെയ്ത് മൈസൂരു മുൻ എംപി ബിജെപിയുടെ പ്രതാപ് സിൻഹ ഉൾപ്പെടെയുള്ളവർ നൽകിയ പൊതുതാത്പര്യ ഹർജികൾ കർണാടക ഹൈക്കോടതി തള്ളിയിരുന്നു.
മൈസൂരു കൊട്ടാരം, ചാമുണ്ഡിക്ഷേത്ര പരിസരം, നഗരത്തിലെ പ്രധാന സഞ്ചാരകേന്ദ്രങ്ങൾ എന്നിവിടങ്ങളിലെല്ലാം സൗന്ദര്യവത്കരണം അവസാന ഘട്ടത്തിലാണ്. കൊട്ടാരത്തിലെ ദർബാർ ഹാളിനുള്ളിൽ രാജകീയ നിലവിളക്കുകളുടെ അറ്റകുറ്റപ്പണികൾ ആരംഭിച്ചു. പബ്ലിക് ദർബാർ ഹാൾ, പ്രൈവറ്റ് ദർബാർ ഹാൾ, കല്യാണ മണ്ഡപ് എന്നിവയുടെ മേൽക്കൂര അലങ്കരിക്കുന്ന അമൂല്യമായ lതൂക്കുവിളക്കുകളുടെ അറ്റകുറ്റപ്പണികൾ മൈസൂർ കൊട്ടാരം ബോർഡ് ഏറ്റെടുത്തിട്ടുണ്ട്. കേടായ ബൾബുകൾ മാറ്റിസ്ഥാപിക്കയാണ് ഇപ്പോൾ.
മനോഹരമായ വൈദ്യുതി വിളക്കുകൾ, വെള്ള, ചുവപ്പ്, പച്ച നിറങ്ങളിലുള്ള താഴികക്കുടം, 1926-ൽ ചെക്കോസ്ലോവാക്യയിൽനിന്ന് ഇറക്കുമതി ചെയ്ത നിലവിളക്ക് എന്നിവയെല്ലാം കൊട്ടാരത്തിൽ ഒരുക്കുന്നുണ്ട്.
ഇവയിൽ, പബ്ലിക് ദർബാർ ഹാളിൽ ഒൻപത് നിലവിളക്കുകളുണ്ട്. സ്വകാര്യ ദർബാർ ഹാളിൽ എട്ടെണ്ണവും.






