മലപ്പുറം: തിരുവോണത്തോടനുബന്ധിച്ച് നാട്ടിലേക്ക് തിരിക്കുന്ന മലയാളികളെ കൊള്ളയടിക്കാൻ ടിക്കറ്റ് നിരക്ക് കുത്തനെ ഉയർത്തി അന്തർസംസ്ഥാന സ്വകാര്യ ബസുകള്‍.മലയാളികള്‍ ഏറെയുള്ള ബംഗളൂരുവില്‍ നിന്ന് ഈ മാസം 20 മുതല്‍ 24 വരെ സാധാരണ നിരക്കിന്റെ മൂന്നിരട്ടിയോളം ഈടാക്കുന്നുണ്ട്. ട്രെയിൻ കണ്‍ഫേം ടിക്കറ്റുകള്‍ തീർന്നതും പ്രത്യേക തീവണ്ടി സർവീസുകളുടെ അപര്യാപ്തതയുമാണ് സ്വകാര്യ ബസുകളെ ആശ്രയിക്കാൻ നിർബന്ധിതരാക്കുന്നത്. ടിക്കറ്റ് കൊള്ള തടയാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകള്‍ അടിയന്തരമായി ഇടപെടണമെന്നും കൂടുതല്‍ കെ.എസ്.ആർ.ടി.സി , ട്രെയിൻ പ്രത്യേക സർവീസുകള്‍ അനുവദിക്കണമെന്നുമാണ് യാത്രക്കാരുടെ ആവശ്യം. ബംഗളൂരുവില്‍ നിന്ന് വൈകിട്ട് 6.30 ഓടെയാണ് ആദ്യ സർവീസ് ആരംഭിക്കുന്നത്. രാത്രി 11.25നാണ് അവസാന സർവീസ്. രാവിലെ നേരത്തെ നാട്ടിലെത്തുന്ന സർവീസുകള്‍ക്കാണ് കൂടുതല്‍ നിരക്ക് ഈടാക്കുന്നത്.






