സംസ്ഥാനത്തുടനീളം 300 കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയ Nano Excel കേസ്സിലെ ഒളിവിലായിരുന്ന പ്രധാന പ്രതികളെ തൃശ്ശൂർ ക്രൈം ബ്രാഞ്ച് പോലീസ് ചെന്നൈയിൽ നിന്ന് അറസ്റ്റ് ചെയ്തു. പ്രശാന്ത് സുന്ദർ രാജ്, രാധ സുന്ദർ രാജ്, കുമാരി രാജ, മീര ഹരീഷ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. തൃശ്ശൂർ അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് (ACJM) കോടതിയിൽ വിചാരണ നടപടികൾ നടന്നുകൊണ്ടിരിക്കെ കോടതിയിൽ ഹാജരാകാതെ ഇവർ ഒളിവിൽ കഴിയുകയായിരുന്നു. പ്രതികൾക്കെതിരെ കോടതി വാറണ്ട് പുറപ്പെടുവിച്ചിരുന്നു. കോടതിയിൽ സമർപ്പിച്ച ഹൈദരാബാദിൽ ഉള്ള വിലാസത്തിൽ സ്ഥിരതാമസമാക്കിയിരുന്ന പ്രതികൾ വിചാരണ നടപടികളോട് സഹകരിക്കാതെ തമിഴ്‌നാട്ടിലേക്ക് മാറുകയും അതിസമ്പന്നർ താമസിക്കുന്ന ഫ്ലാറ്റുകളിൽ ഒളിവിൽ താമസിക്കുകയുമായിരുന്നു.
ഒരാഴ്ച നീണ്ട അന്വേഷണത്തിനൊടുവിൽ ലഭിച്ച വിവരത്തിൻ്റെ അടിസ്‌ഥാനത്തിൽ ചെന്നൈയിൽ ആർക്കിടെക്ചർ ഡിസൈനിങ് സ്ഥാപനം നടത്തിവരികയായിരുന്നു ഇവരെ തൃശ്ശൂർ ക്രൈം ബ്രാഞ്ച് പോലീസ് സംഘം പിടികൂടുകയായിരുന്നു . അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കുകയും റിമാൻഡ് ചെയ്യുകയും ചെയ്തു. നിരവധി കേസ്സുകളിൽ അറസ്റ്റ് വാറണ്ടുലുള്ള ഇവർ 300 കോടിയോളം രൂപയാണ് തട്ടിപ്പ് നടത്തിയിട്ടുള്ളത്. 600-ൽ അധികം തട്ടിപ്പ് കേസ്സുകൾ ഇവർക്കെതിരെ സംസ്ഥാനത്തൊട്ടാകെ നിലവിലുണ്ട്. അന്വേഷണ സംഘം, സംസ്ഥാന ക്രൈം ബ്രാഞ്ച് മേധാവിയുടെ നിർദ്ദേശാനുസരണം തൃശ്ശൂർ ക്രൈം ബ്രാഞ്ച് പോലീസ് സൂപ്രണ്ട് ടി.കെ സുബ്രഹ്മണ്യൻ ഐ.പി.എസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഡിറ്റക്ടീവ് ഇൻസ്പെക്ടർ റിയാസ് രാജ, ഡിറ്റക്ടീവ് സബ് ഇൻസ്പെക്ടർ തോംസൺ ആന്ററണി, സബ് ഇൻസ്പെക്ടർ ലിജോ, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ സുബീർകുമാർ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്. #keralapolice #statepolicemediacentre






