കോഴിക്കോട്: കെഎസ്ആർടിസിയിലെ വനിതകളുടെ സൗജന്യ യാത്ര മലബാറിലെ വനിതകൾക്ക് ഗുണം ചെയ്യില്ല. മലബാറിൽകെഎസ്ആർടിസി ഡിപ്പോകളും ബസുകളും കുറവായതാണ് കാരണം. തിരുവനന്തപുരത്ത് മാത്രം കെഎസ്ആർടിസിക്ക് 20 ഡിപ്പോകളുള്ളപ്പോൾ മലബാറിലെ ആറ് ജില്ലകളിലുള്ളത് കേവലം 21 ഡിപ്പോകൾ മാത്രമാണ്.അതേസമയം സ്ത്രീ സൗജന്യ യാത്രയെക്കുറിച്ച് മുഖ്യമന്ത്രിയും ഗതാഗത മന്ത്രിയും ചീഫ് സെക്രട്ടറിയും ഇന്ന് ചർച്ച നടത്തും.
ഓർഡിനറി ബസിൽ മാത്രം നടപ്പിലാക്കാൻ ആയിരുന്നു ആലോചന. വടക്കൻ ജില്ലകളിൽ ഓഡിനറി ബസ് കുറവായതിനാൽ അവിടെ പദ്ധതി ഫലപ്രദമാകില്ല എന്ന് വിലയിരുത്തൽ. ഫാസ്റ്റ് പാസഞ്ചറിൽ കൂടെ നടപ്പിലാക്കണമോ എന്നതിലാണ് യോഗം.കെഎസ്ആർടിസിയിൽ സ്ത്രീകൾക്കായി ഏർപ്പെടുത്തിയിട്ടുള്ള സൗജന്യ യാത്രാ സൗകര്യം സംസ്ഥാനത്തെ എല്ലാവരിലും ഒരുപോലെ എത്തിക്കുന്നതിനായി വടക്കൻ ജില്ലകളിൽ കൂടുതൽ കെഎസ്ആർടിസി ഡിപ്പോകൾ ആരംഭിക്കണമെന്ന് വി.ടി ബൽറാം എംഎൽഎ ആവശ്യപ്പെട്ടിരുന്നു. നിയമസഭയിൽ ഉന്നയിച്ച ശ്രദ്ധ ക്ഷണിക്കൽ പ്രമേയത്തിലൂടെയാണ് അദ്ദേഹം ഈ ആവശ്യം മുന്നോട്ടുവെച്ചത്.
നിലവിൽ മലബാർ മേഖലയിൽ കെഎസ്ആർടിസി സൗകര്യങ്ങൾ വളരെ പരിമിതമാണെന്നും ഇത് യാത്രാ ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നതിൽ വലിയ അസന്തുലിതാവസ്ഥ സൃഷ്‌ടിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.പാലക്കാട് മുതൽ കാസർകോട് വരെയുള്ള വടക്കൻ ജില്ലകളിൽ നിലവിൽ നാമമാത്രമായ എണ്ണം കെഎസ്ആർടിസി ഡിപ്പോകൾ മാത്രമാണ് പ്രവർത്തിക്കുന്നത്. ഇത് മൂലം സർക്കാരിന്റെ സൗജന്യ യാത്രാ പദ്ധതിയുടെ ആനുകൂല്യം ഭൂരിഭാഗം വരുന്ന മലബാറിലെ സ്ത്രീകൾക്കും ലഭിക്കാത്ത സാഹചര്യമാണുള്ളത്. ഈ മേഖലയിലെ യാത്രാ ക്ലേശത്തിന് പരിഹാരം കാണാനും പ്രാദേശികമായുള്ള അസന്തുലിതാവസ്ഥ മാറ്റാനും സർക്കാരിൻ്റെ പ്രത്യേക ശ്രദ്ധ വടക്കൻ ജില്ലകളിൽ ഉണ്ടാകണമെന്നും കൂടുതൽ ഡിപ്പോകൾ അനുവദിക്കാൻ തയ്യാറാകണമെന്നും വി.ടി ബൽറാം ആവശ്യപ്പെട്ടു.
വി.ടി ബൽറാം ഉന്നയിച്ച ശ്രദ്ധ ക്ഷണിക്കൽ പ്രമേയം അതീവ ഗൗരവമുള്ളതാണെന്ന് ഗതാഗത മന്ത്രി സി.പി ജോൺ മറുപടി നൽകി. വടക്കൻ ജില്ലകളിൽ കെഎസ്ആർടിസി സർവീസുകൾ താരതമ്യേന വളരെ കുറവാണെന്ന വസ്‌തുത മന്ത്രി സഭയിൽ സമ്മതിച്ചു. നിലവിലെ കണക്കുകൾ പ്രകാരം കെഎസ്ആർടിസിയുടെ ആകെ ബസുകളിൽ 24.3 ശതമാനം മാത്രമാണ് മലബാർ മേഖലയിലുള്ളത്. സർവീസുകളുടെ കാര്യത്തിലാകട്ടെ ഇത് വെറും 33 ശതമാനം മാത്രമാണ്.






