ചാലക്കുടി ∙ ദേശീയപാതയോരത്ത് നിറപ്പകിട്ടുള്ള ബസ് കിടക്കുന്നതു കാണുന്നവർക്ക് കൗതുകം. ഇത് ബസ് അല്ല കെഎസ്ആർസിയുടെ താൽക്കാലിക ബസ് സ്റ്റേഷനാണ്. യാത്രക്കാർക്കായുള്ള ആധുനിക സൗകര്യങ്ങളോടു കൂടിയ ഇത്തരം കാത്തിരിപ്പു കേന്ദ്രങ്ങൾക്കു മുൻപിലാണു ദീർഘദൂര കെഎസ്ആർടിസി ബസുകൾ ഇനി നിർത്തുക.
നിലവിലുണ്ടായിരുന്ന സംവിധാനമനുസരിച്ച് ദീര്‍ഘദൂരം ബസുകൾ കെഎസ്ആർടിസി ബസ് സ്റ്റേഷനുകളിൽ കയറി പോയിരുന്നെങ്കിലും ഇനി അതുണ്ടാകില്ല. കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ കയറാതെ പോകുന്ന ദീർഘദൂര ബസുകളിലെ യാത്രക്കാർക്കായി ഫീഡർ ബസുകൾ സർവീസ് നടത്തും.
6 ദീർഘദൂര ബസുകളാണു ചാലക്കുടി ബസ് സ്റ്റാൻഡിൽ കയറാത്തത്. ബൈപ്പാസ് റൈഡറുകൾ എന്ന ശ്രേണിയിൽ വരുന്ന ബസുകളാണിവ. ചുരുക്കം സ്റ്റോപ്പുകൾ മാത്രമാണ് ഇവയ്ക്കുണ്ടാകുക. ദേശീയപാതയിൽ ഇറങ്ങി മറ്റു വാഹനങ്ങളിൽ വേണമായിരുന്നു യാത്രക്കാർക്കു യാത്ര തുടരാൻ. പുതിയ സംവിധാനത്തോടെ ഈ പ്രശ്നത്തിനു പരിഹാരമാകും. ബൈപാസിലൂടെ കടന്നുപോകുന്ന ദീർഘദൂര ബസുകളിൽ ടിക്കറ്റ് മുൻകൂട്ടി ബുക്ക് ചെയ്തവർക്ക് ഫീഡർ ബസുകളിൽ നഗരത്തിനകത്തേക്കുള്ള യാത്ര സൗജന്യമായിരിക്കും.
മറ്റുള്ളവർ ടിക്കറ്റ് എടുക്കണം.പഴയ ബസിനെയാണു മോടി പിടിപ്പിച്ചു കാത്തിരിപ്പു കേന്ദ്രമായി തയാറാക്കിയിരിക്കുന്നത്. ഫാനും ലൈറ്റും ബസുകളിൽ പ്രവർത്തിക്കും. ട്രാഫിക് കേന്ദ്രത്തിൽ നിന്നാണ് ഫീഡർ സ്റ്റേഷനിലേക്ക് വൈദ്യുതി ബന്ധം എടുത്തിരിക്കുന്നത്. കെഎസ്ആര്‍ടിസി ജീവനക്കാരന്‍ മുഴുവന്‍ സമയ മേല്‍നോട്ടത്തിനായി കാത്തിരിപ്പു കേന്ദ്രത്തിലുണ്ടാകും. നഗരസഭ സിഗ്നൽ ജംക്‌ഷനു സമീപമാണ് ബസ്, ബസ് കാത്തിരിപ്പു കേന്ദ്രമായി തയാറാക്കിയത്. ഇതിനു സമീപം മറ്റൊരു ബസ് കാത്തിരിപ്പു കേന്ദ്രം ഉണ്ടായിരുന്നെങ്കിലും അവയ്ക്കു മുൻപിൽ ബസുകൾ നിർത്തിയിരുന്നില്ല.
മറ്റൊരു ഫീഡർ സ്റ്റേഷൻ മുരിങ്ങൂർ ഡിവൈൻ നഗർ മേൽപ്പാലത്തിനു സമീപം ആരംഭിക്കാനാണു തീരുമാനം. ഇതിനുള്ള ബസ് മോടി പിടിപ്പിച്ചു കൊണ്ടിരിക്കുകയാണ്. ബൈപാസ് വഴി പോകുന്ന ദീർഘദൂര ബസുകളുടേയും നഗരത്തിലേക്ക് സൗജന്യ യാത്ര നൽക്കുന്ന ഫീഡർ ബസുകളുടെയും തൽസമയ വിവരങ്ങൾ കെഎസ്ആർടിസി ആപ്പിൽ ലഭ്യമാക്കാനുള്ള നടപടിയും ആരംഭിച്ചു.






