കോഴിക്കോട്: എലത്തൂർ മാളിക്കടവില്‍ 26കാരിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. മരണശേഷം യുവതി മൂന്ന് തവണ പീഡിപ്പിക്കപ്പെട്ടതായി പൊലീസ് കണ്ടെത്തി. ഇത് തെളിയിക്കുന്ന ദൃശ്യങ്ങളും പ്രതിയായ വൈശാഖന്റെ ഇൻഡസ്ട്രിയില്‍ വർക്‌ഷോപ്പില്‍നിന്ന് പൊലീസ് കണ്ടെത്തി.യുവതിയുടെ നഗ്നദൃശ്യങ്ങള്‍ പകർത്തിയിരുന്ന പ്രതി, വർക്‌ഷോപ്പില്‍ വന്നില്ലെങ്കില്‍ അവ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് യുവതിയെ ഭീഷണിപ്പെടുത്തിയിരുന്നതായും വൈശാഖൻ പൊലീസിനോട് പറഞ്ഞു.
ജനുവരി 24നാണ് ഒരുമിച്ച് മരിക്കാമെന്ന് പറഞ്ഞ് സ്വന്തം സ്ഥാപനത്തിലേക്ക് വിളിച്ചുവരുത്തിയതിന് ശേഷം പ്രതി വൈശാഖൻ യുവതിയെ കൊലപ്പെടുത്തിയത്. ഒരുമിച്ച് മരിക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച ശേഷം ഉറക്കഗുളിക ചേർത്ത ശീതളപാനീയം യുവതിക്ക് നല്‍കി. ശേഷം തൂങ്ങിമരിക്കാനെന്ന വ്യാജേന രണ്ട് കുരുക്കുകള്‍ തയ്യാറാക്കുകയും യുവതി കഴുത്തില്‍ കുരുക്കിട്ടതിന് പിന്നാലെ സ്റ്റൂള്‍ ചവിട്ടിത്തെറിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു. ബന്ധുകൂടിയായ യുവതിയുമായുള്ള ബന്ധം ഭാര്യ അറിയുമെന്ന ഭയം പ്രതിക്കുണ്ടായിരുന്നു. കൊലപാതകത്തിന് ശേഷവും പ്രതി യുവതിയെ ബലാത്സംഗം ചെയ്തിരുന്നു.
ജ്യൂസില്‍ ഉറക്കഗുളിക കലർത്തി യുവതിയെകൊണ്ട് കുടിപ്പിച്ചതിന്‌ശേഷം അവരെ മർദിച്ച് അവശയാക്കി. യുവതിയെ നിർബന്ധിച്ചാണ് മരിക്കാമെന്ന് തീരുമാനത്തിലേക്ക് പ്രതി എത്തിച്ചതെന്നാണ് വിവരം. ഇൻഡസ്ട്രിയില്‍ വർക്‌ഷോപ്പില്‍നിന്ന് ലഭിച്ച സിസിടിവി ദൃശ്യങ്ങള്‍ കേസില്‍ നിർണായക വഴിത്തിരിവായിരുന്നു. മൂന്ന് മണിക്കൂറിലേറെയുള്ള ദൃശ്യങ്ങളില്‍ യുവതിയെ കൊലപ്പെടുത്താൻ പ്രതി നടത്തിയ ആസൂത്രിത ശ്രമങ്ങളാണുള്ളതെന്ന് പൊലീസ് അറിയിച്ചു.പത്ത് വർഷത്തോളമായി യുവതിയുമായി പ്രതി ബന്ധം പുലർത്തുന്നുണ്ട്. ഇതിനിടെ പുതിയ കാമുകിയുടെ വിവരം യുവതി അറിയുകയും ഇത് ഇരുവർക്കുമിടയില്‍ സംസാരവിഷയമാകുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് വൈശാഖൻ യുവതിയെ കൊല്ലാൻ ശ്രമിച്ചതെന്ന് പൊലീസ് വ്യക്തമാക്കി.അതേസമയം സംഭവം നടക്കുന്ന ദിവസം യുവതി തന്റെ ആശങ്കകള്‍ ഡയറിയില്‍ രേഖപ്പെടുത്തി കൗണ്‍സലർക്ക് അയച്ചതായും കണ്ടെത്തിയിട്ടുണ്ട്.
ഡയറിക്കുറിപ്പ് എഴുതിയ സമയവും ഒപ്പും അടയാളപ്പെടുത്തിയ ശേഷം ഫോട്ടോ എടുത്ത് യുവതി കൗണ്‍സലർക്ക് അയയ്ക്കുകയായിരുന്നു. ഡയറി ബാഗില്‍വെച്ചാണ് സംഭവസ്ഥലത്തേക്ക് യുവതി യാത്ര പുറപ്പെട്ടത്. താൻ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് വ്യക്തമാക്കുന്ന കുറിപ്പില്‍ തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അതിന് ഉത്തരവാദി വൈശാഖൻ ആയിരിക്കുമെന്നും പറയുന്നുണ്ട്. കുറിപ്പെഴുതി മൂന്ന് മണിക്കൂറിനകമാണ് യുവതി കൊല്ലപ്പെട്ടതെന്ന് അന്വേഷണത്തില്‍ വ്യക്തമാണ്.






