* അരീക്കോട്: നീണ്ട മുപ്പത്തിയാറര വർഷത്തെ സ്തുത്യർഹമായ ഔദ്യോഗിക സേവനത്തിനു ശേഷം വിരമിച്ച മുൻ കേരള പോലീസ് ഫുട്ബോൾ താരവും ഡെപ്യൂട്ടി കമാൻഡന്റ് ഓഫ് പോലീസുമായ ഹബീബ് റഹ്മാന് ടൗൺ ടീം അരീക്കോടിന്റെ ആഭിമുഖ്യത്തിൽ ഹൃദ്യമായ സ്വീകരണം നൽകി.
സർവീസിലിരിക്കെ ഗുഡ് സർവീസ് എൻട്രിയും മികച്ച സേവനത്തിനുള്ള പോലീസ് മെഡലും കരസ്ഥമാക്കിയാണ് അദ്ദേഹം ഔദ്യോഗിക ജീവിതത്തോട് വിടപറഞ്ഞത്. തന്റെ പതിനാറാം വയസ്സിൽ കേരള സ്റ്റേറ്റ് ജൂനിയർ ടീമിൽ അംഗമായിക്കൊണ്ട് ഫുട്ബോൾ രംഗത്ത് കരിയർ ആരംഭിച്ച ഹബീബ് റഹ്മാൻ, പിന്നീട് കേരള പോലീസിൽ ചേരുകയും നിരവധി പ്രമുഖ ടൂർണമെന്റുകളിൽ ടീമിന്റെ വിജയങ്ങളിൽ നിർണായക പങ്കുവഹിക്കുകയും ചെയ്തു. അഞ്ച് തവണ സന്തോഷ് ട്രോഫിയിൽ കേരളത്തിനായി ജേഴ്സിയണിഞ്ഞ അദ്ദേഹം മൂന്ന് തവണ ടീം രണ്ടാം സ്ഥാനത്തെത്തിയപ്പോൾ പങ്കാളിയായിരുന്നു.
കൂടാതെ, കേരള പോലീസ് രണ്ട് തവണ ഫെഡറേഷൻ കപ്പ് ഉയർത്തുമ്പോൾ ടീമിന്റെ അമരക്കാരനായിരുന്ന ഹബീബ് റഹ്മാൻ ഡ്യൂറാൻഡ് കപ്പ്, സ്റ്റേറ്റ് ഫുട്ബോൾ ക്ലബ് കപ്പ്, ഏഷ്യൻ ഗെയിംസ് കപ്പ് തുടങ്ങിയ പ്രശസ്തമായ ടൂർണമെന്റുകളിലും രാജ്യത്തിനായി കളത്തിലിറങ്ങിയിട്ടുണ്ട്.അരീക്കോട് ടൗൺ ടീം സംഘടിപ്പിച്ച സ്വീകരണ ചടങ്ങിൽ അരീക്കോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.ഡബ്ല്യു. അബ്ദുറഹിമാൻ ഹബീബ് റഹ്മാന് ഉപഹാരം നൽകി ആദരിച്ചു. മുൻ സ്റ്റേറ്റ് താരം സൈനുൽ ആബിദ് കെ.വി. (1977) അദ്ദേഹത്തെ പൊന്നാട അണിയിച്ചു.
ചടങ്ങിൽ മുൻ കെ.എഫ്.എ. വൈസ് പ്രസിഡന്റ് കാഞ്ഞിരാല അബ്ദുൽ കരീം, ഡി.എഫ്.എ. വൈസ് പ്രസിഡന്റ് നാലകത്ത് അബ്ദുസ്സലാം, മുൻ സ്റ്റേറ്റ് താരം കെ.വി. ജാഫർ എന്നിവർ സംബന്ധിച്ചു. ഇവർക്കൊപ്പം സർവകലാശാലാ താരങ്ങളായ ലത്തീഫ് സി., ജാഫർ സി., മുജീബ് മേക്കുത്ത്, മഹ്ബൂബ് (കുഞ്ഞാണി) എം.പി. എന്നിവരും ക്ലബ്ബ് താരങ്ങളായ എം.പി.ബി. ഷൗക്കത്ത്, അബ്ദുസമദ് കെ., ഡോക്ടർ സഫറുള്ള കെ. എന്നിവരും ക്ലബ്ബ് ഭാരവാഹികളായ ലാല, കുട്ടൻ പി., ഹുസൈൻ കുനിയിൽ, അബ്ദുന്നാസർ എം. തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്ത് ആശംസകൾ നേർന്നു സംസാരിച്ചു.






