കേരളത്തിലെ ഹോട്ടൽ അടുക്കളകളിൽ നിന്ന് ഉയരുന്ന പൊറോട്ടയുടെ താളം ഇന്ന് പതിയെ നിലച്ചുതുടങ്ങുകയാണ്. ആവി പറക്കുന്ന ഒരു പ്ലേറ്റ് പൊറോട്ടയും കറിയും സാധാരണക്കാരന് ഇനി അത്ര എളുപ്പത്തിൽ കിട്ടുന്ന ഒന്നല്ല; കാരണം, പാചകവാതക ക്ഷാമവും പാമോയിൽ വിലവർധനവും ഹോട്ടൽ മേഖലയെ ശരിക്കും ശ്വാസം മുട്ടിക്കുന്നുണ്ട്. ഇതിന്റെ ഫലമായി ഒരു പൊറോട്ടയ്ക്ക് മൂന്ന് രൂപയാണ് ഒറ്റയടിക്ക് വർധിച്ചത്. 13 മുതൽ 15 രൂപ വരെ ഉണ്ടായിരുന്ന വില ഇതോടെ കുതിച്ചുയർന്നു. നേരത്തെ തന്നെ ബിരിയാണിക്കും മറ്റ് കറികൾക്കും വില കൂട്ടിയിരുന്നെങ്കിലും, പാചകവാതക പ്രതിസന്ധി ഇത്ര രൂക്ഷമായത് ഹോട്ടലുടമകളെ കടുത്ത തീരുമാനങ്ങളിലേക്ക് തള്ളിവിടുകയായിരുന്നു.
പ്രതിസന്ധി താങ്ങാനാവാതെ കേരളത്തിലെ പല ഹോട്ടലുകളും ഷട്ടറുകൾ താഴ്ത്തിക്കഴിഞ്ഞു. ചെറിയ പെരുന്നാൾ വരെ എങ്ങനെയെങ്കിലും പിടിച്ചുനിൽക്കാം എന്ന് കരുതിയിരുന്ന ഉടമകൾക്ക്, പെരുന്നാളിന് ശേഷം ഇന്ധനക്ഷാമവും സാമ്പത്തിക പ്രതിസന്ധിയും വലിയ തിരിച്ചടിയായി. ഇതോടെ പലരും ഹോട്ടലുകൾ തുറക്കേണ്ടതില്ലെന്ന് തീരുമാനിച്ചു. നിലനിൽപ്പിനായി വില വർധിപ്പിക്കുകയല്ലാതെ മറ്റ് വഴികളില്ലെന്ന് വന്നതോടെയാണ് കേരള ഹോട്ടൽ ആൻഡ് റസ്റ്ററൻഡ്‌സ് അസോസിയേഷൻ വില കൂട്ടാൻ നിർദേശം നൽകിയത്. ഇപ്പോൾ പ്രവർത്തിക്കുന്ന പല ഹോട്ടലുകളും ലാഭത്തിന് വേണ്ടിയല്ല, മറിച്ച് അവിടെ ജോലി ചെയ്യുന്ന തൊഴിലാളികളുടെ നിത്യച്ചെലവിനുള്ള പണം കണ്ടെത്താൻ വേണ്ടി മാത്രമാണ് തുറക്കുന്നത്
ഗ്യാസ് സിലിണ്ടറുകൾ കിട്ടാതായതോടെ ഹോട്ടലുകളുടെ ഉൾവശം പഴയകാലത്തെ ഓർമ്മിപ്പിക്കുന്ന കാഴ്ചകളിലേക്ക് മാറി. ആധുനിക ഗ്യാസ് അടുപ്പുകൾക്ക് പകരം അറക്കപ്പൊടി നിറച്ച കുറ്റി അടുപ്പുകളും, വിറകടുപ്പുകളും, ഇൻഡക്ഷൻ കുക്കറുകളുമാണ് ഇപ്പോൾ അടുക്കളകളിൽ സ്ഥാനം പിടിച്ചിരിക്കുന്നത്. പുകയേൽക്കാത്ത അടുക്കളകൾ ആഗ്രഹിച്ച ഹോട്ടലുടമകൾക്ക് ഇന്ന് ഇന്ധനക്ഷാമം മൂലം വിറകിലേക്ക് മടങ്ങേണ്ടി വന്നത് ഹോട്ടൽ മേഖല നേരിടുന്ന തകർച്ചയുടെ ആഴം വ്യക്തമാക്കുന്നു.






