മറ്റുള്ളവരുടെ ജീവനും സുരക്ഷക്കുംവില കൽപ്പിക്കാത്ത ചിലരുടെ പ്രവർത്തികൾ വലിയ ദുരന്തങ്ങൾക്കാണ് വഴിമരുന്നിടുന്നത്. കഴിഞ്ഞ ദിവസം ഇന്ധനം നിറയ്ക്കാൻ പെട്രോൾ പമ്പിലെത്തിയ ഓട്ടോറിക്ഷയിൽ ചന്ദന തിരി കത്തിച്ചു വെച്ച സംഭവം അത്യന്തം അപകടകരവും അങ്ങേയറ്റം പ്രതിഷേധാർഹവുമാണന്ന് മോട്ടോർ വാഹന വകുപ്പ് അവരുടെ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചു.ഇതിനെ ചോദ്യം ചെയ്ത പമ്പ് ജീവനക്കാരിക്ക് നേരെ നടന്ന അക്രമം ഒരു തരത്തിലും അംഗീകരിക്കാനാവില്ല. നിയമങ്ങൾ പാലിക്കാൻ ആവശ്യപ്പെടുന്നത് ആരെയും ബുദ്ധിമുട്ടിക്കാനല്ല, മറിച്ച് എല്ലാവരുടെയും സുരക്ഷയ്ക്ക് വേണ്ടിയാണ്. വാഹനങ്ങളിൽ തിരികൾ കത്തിച്ചു വച്ച് കൊണ്ടോ യാത്രികർ സിഗററ്റ് വലിച്ചു കൊണ്ടോ പമ്പിലേക്ക് പ്രവേശിക്കുന്നത് ചലിക്കുന്ന ബോംബിന് തുല്യമാണ്. ഇന്ധന ബാഷ്പം (Fuel Vapor) കാറ്റിൽ പടരുന്നതിനാൽ ചെറിയൊരു തീപ്പൊരി മതിയാകും സെക്കൻഡുകൾക്കുള്ളിൽ പമ്പ് ഒന്നാകെ ചാമ്പലാകാൻ. ഓർക്കുക!ഒരു പെട്രോൾ പമ്പ് അപകടത്തിൽപ്പെട്ടാൽ അത് അവിടെയുള്ള ജീവനക്കാരെയും വാഹനങ്ങളെയും മാത്രമല്ല, ആ പ്രദേശത്തെ ഒന്നാകെ ബാധിക്കുന്ന ദുരന്തമായി മാറും. നിയമങ്ങൾ പാലിക്കുന്നതിൽ വിമുഖത കാണിക്കരുത്. സുരക്ഷാ നിർദ്ദേശങ്ങൾ നൽകുന്ന ജീവനക്കാരോട് സഹകരിക്കണമെന്നും പോസ്റ്റിൽ പറയുന്നു






