തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയിൽ അടിയന്തരയോഗം ചേർന്നു. മന്ത്രി കെ. കൃഷ്ണൻകുട്ടി റെഗുലേറ്ററി കമ്മീഷൻ അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തി. യോഗത്തിൽ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു. കെഎസ്ഇബിയും റെഗുലേറ്ററി കമ്മീഷനും തമ്മിലുള്ള തർക്കം നിലനിൽക്കുന്ന സാഹചര്യത്തിൽ കൂടിയാണ് കൂടിക്കാഴ്ച.അപ്രതീക്ഷിതമായ കാലാവസ്ഥയാണ് വൈദ്യുതി നിയന്ത്രണത്തിലേക്ക് നയിച്ചതെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. വൈദ്യുതി വാഹനങ്ങളുടെ ഉപയോഗം കേരളത്തിൽ ക്രമാതീതമായി വർധിച്ചു. വൈദ്യുതി ഉല്പാദന രംഗത്ത് ഇതുവരെ ഉണ്ടാകാത്ത കുതിച്ചുചാട്ടം. ഹൈഡൽ പ്രോജക്ടുകളിലൂടെ മാത്രം 175 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്നു. ഒന്നും ചെയ്തില്ല എന്ന് പറയുന്നത് മനോവിഷമം ഉണ്ടാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
നിലവിൽ സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല. ട്രിപ്പ് ആകുന്നതും ലോഡ് ഷെഡ്ഡിങ്ങും തമ്മിൽ വ്യത്യാസമുണ്ട്. വൈദ്യുതി ഉൽപാദനം വർധിപ്പിക്കാൻ മാധ്യമങ്ങളുടെ ക്യാമ്പയിൻ വേണം. മാധ്യമങ്ങളാണ് പുതിയ പദ്ധതികൾ വരാൻ സമ്മതിക്കാത്തത്. ഒരുപാട് ഉപഭോഗം വരുമ്പോൾ മാത്രമാണ് കട്ട് ആവുന്നത്. ബാഗും തൂക്കി വരുന്നവരാണ് പദ്ധതികൾ നടപ്പാക്കാൻ സമ്മതിക്കാത്തത് എന്ന് പറഞ്ഞ മന്ത്രി നിരക്ക് കൂടുമോയെന്ന് പറഞ്ഞില്ല. വരവും ചിലവും നോക്കി തീരുമാനം എടുക്കുക റെഗുലേറ്ററി കമ്മീഷൻ എന്ന് മറുപടി. പുറത്ത് നിന്ന് വൈദ്യുതി വാങ്ങാൻ അനുമതി നൽകുന്നത് വൈകിയതിൽ റെഗുലേറ്ററി കമ്മീഷനെയും അദ്ദേഹം വിമർശിച്ചു.






