spot_img
Friday, May 1, 2026

ബന്ദിപ്പൂരിലും നാഗര്‍ഹോളെയിലും ഇനി നോ സെല്‍ഫി



കര്‍ണാടകത്തിലെ പ്രമുഖ ദേശീയോദ്യാനങ്ങളും ഒട്ടേറെ മലയാളി സന്ദര്‍ശകര്‍ എത്തുന്നതുമായ ബന്ദിപ്പുര്‍, നാഗര്‍ഹോളെ വനങ്ങളില്‍ സഞ്ചാരികള്‍ക്ക് പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍. സഫാരിക്കിടെ വന്യമൃഗങ്ങള്‍ക്കൊപ്പം സെല്‍ഫിയും വീഡിയോയും എടുക്കുന്നതിനു കര്‍ണാടക വനംവകുപ്പ് നിരോധനമേര്‍പ്പെടുത്തി. കൂടാതെ സഫാരി ആരംഭിച്ചാല്‍ മൊബൈല്‍ ഫോണുകള്‍ ഫ്‌ലൈറ്റ് മോഡില്‍ ഇടണമെന്നും മാര്‍ഗനിര്‍ദേശങ്ങളില്‍ പറയുന്നു.വന്യമൃഗങ്ങളെ കാണാന്‍ സാധ്യത കൂടുതലായ ബന്ദിപ്പുര്‍, നാഗര്‍ഹോളെ കടുവസംരക്ഷണകേന്ദ്രങ്ങളില്‍ പ്രതിദിനം നിരവധി സഞ്ചാരികളാണ് സഫാരിക്കെത്തുന്നത്. എന്നാല്‍, സന്ദര്‍ശകര്‍ വനത്തില്‍ അച്ചടക്കം പാലിക്കുന്നില്ലെന്ന് വനംവകുപ്പിന്റെ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. വനൃമൃഗങ്ങളുടെ സൈ്വരവിഹാരത്തിനു തടസമാകുന്ന വിധത്തില്‍ സന്ദര്‍ശകര്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇതേത്തുടര്‍ന്ന് വനംവകുപ്പ് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചത്.കര്‍ണാടകത്തില്‍ ഏറ്റവുമധികം കടുവകളുള്ള വനങ്ങളാണ് ബന്ദിപ്പൂരും നാഗര്‍ഹോളെയും. കടുവകളെ നേരിട്ടു കാണാന്‍ വേണ്ടിയാണ് വന്യജീവി ഫോട്ടാഗ്രാഫര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ ഇവിടേക്ക് സഫാരിക്ക് എത്തുന്നത്. വന്യമൃഗങ്ങളെ കണ്ടാല്‍ ഫോണിലൂടെ വിവരം കൈമാറി സഫാരി വാഹനങ്ങള്‍ ഒരേ സ്ഥലത്ത് തടിച്ചുകൂടുന്നതും പതിവാണ്. എന്നാല്‍, ഇക്കാര്യം മൃഗങ്ങള്‍ക്ക് അസ്വസ്ഥതയുണ്ടാക്കുന്നുവെന്നാണ് വനംവകുപ്പിന്റെ കണ്ടെത്തല്‍. ഇതു ഒഴിവാക്കാനാണ് മൊബൈല്‍ ഫോണുകള്‍ ഫ്‌ലൈറ്റ് മോഡില്‍ ഇടണമെന്ന നിര്‍ദേശം ഏര്‍പ്പെടുത്തിയത്. സഫാരി വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍ക്കും ഗൈഡുമാര്‍ക്കുമാണ് പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കാനുള്ള ചുമതല. നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്ന സഞ്ചാരികളെ സഫാരിയില്‍നിന്ന് പുറത്താക്കുകയും പിഴഈടാക്കുകയും ചെയ്യും.കര്‍ണാടകത്തിലെത്തുന്ന വിനോദസഞ്ചാരികളില്‍ ഭൂരിഭാഗം പേരും സന്ദര്‍ശിക്കുന്ന വനങ്ങളാണ് ബന്ദിപ്പൂരും നാഗര്‍ഹോളെയും. മനുഷ്യ-വന്യജീവി സംഘര്‍ഷം വര്‍ധിച്ചതിനെത്തുടര്‍ന്ന് ഇവിടുത്തെ സഫാരി താത്കാലികമായി നിര്‍ത്തിവെച്ചിരുന്ന ഇവിടുത്തെ സഫാരികള്‍ 2026 ഫെബ്രുവരിയിലാണ് വീണ്ടും ആരംഭിച്ചത്.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles