പേരാമ്പ്ര : 2026 നിയമസഭ തെരഞ്ഞെടുപ്പില്‍ പേരാമ്പ്ര നിയോജക മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാര്‍ഥി ഫാത്തിമ തെഹലിയയ്ക്ക് വിജയം. 5087 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് യുഡിഎഫ് സ്ഥാനാര്‍ഥി വിജയിച്ചത്. ഫാത്തിമ തെഹലിയയ്ക്ക് 81429 വോട്ടുകളും പ്രധാന എതിരാളികളായ എൽഡിഎഫ് സ്ഥാനാര്‍ഥി ടി പി രാമകൃഷ്‍ണന് 76342 വോട്ടുകളും എൻഡിഎ സ്ഥാനാർത്ഥി എം മോഹനൻ മാസ്റ്റർ 13042 വോട്ടുകളും നേടി.
നിയമസഭയിലെ 24-ാം നമ്പർ മണ്ഡലമായ പേരാമ്പ്ര, വടകര ലോക്സഭാ മണ്ഡലത്തിന്റെ ഭാഗമാണ്. കൊയിലാണ്ടി താലൂക്കിലെ അരിക്കുളം, ചക്കിട്ടപ്പാറ, ചങ്ങരോത്ത്, ചെറുവണ്ണൂർ, കീഴരിയൂർ, കൂത്താളി, മേപ്പയൂർ, നൊച്ചാട്, പേരാമ്പ്ര, തുറയൂർ എന്നീ പഞ്ചായത്തുകൾ ചേരുന്നതാണ് പേരാമ്പ്ര നിയമസഭ മണ്ഡലം. 2021-ലെ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് കൺവീനർ ടിപി രാമകൃഷ്ണൻ 86,023 വോട്ടുകൾ നേടിയാണ് വിജയിച്ചത്. യുഡിഎഫ് സ്വതന്ത്രനായി മത്സരിച്ച സിഎച്ച് ഇബ്രാഹിംകുട്ടിയെ 22,000-ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. ഇബ്രാഹിംകുട്ടിക്ക് 63,431 വോട്ടുകളാണ് ലഭിച്ചത്. എൻഡിഎ സ്ഥാനാർത്ഥി അഡ്വ. കെവി സുധീർ 11,165 വോട്ടുകളും ലഭിച്ചു.
വാശിയേറിയ പോരാട്ടമായിരുന്നു ഇക്കുറി പേരാമ്പ്ര മണ്ഡലത്തിൽ ഇത്തവണ ദൃശ്യമായത്. വികസത്തിനു പുറമെ വിവാദങ്ങൾ കൊണ്ട് വാർത്തകളിൽ ഇടം നേടിയ മണ്ഡലം കൂടിയാണിത്. മാത്രമല്ല ലീഗ് സ്ഥാനാർഥി ഫാത്തിമാ തഹ്ലിയക്കെതിരെ നടന്ന അനൗൺസ്മെൻറ് വിവാദവും, അതിൻ മേൽ ലീഗും സിപിഎമും നടത്തിയ ആരോപണ പ്രത്യാരോപണങ്ങളും ഇക്കുറി മണ്ഡലത്തിൽ കാര്യമായ ചർച്ചക്ക് ഇടം വെച്ചിരുന്നു.






