കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളം കേന്ദ്രീകരിച്ച് നടന്ന വലിയ സ്വർണ്ണക്കവർച്ചാ ആസൂത്രണ കേസിൽ നിർണ്ണായക വഴിത്തിരിവ്. വിമാനത്താവളത്തിന് പുറത്ത് കാത്തുനിന്ന കുപ്രസിദ്ധ സ്വർണ്ണപ്പൊട്ടിക്കൽ സംഘങ്ങളെ മുഴുവൻ കബളിപ്പിച്ചു കടന്ന മുഖ്യ കാരിയറും ഇയാളുടെ കൂട്ടാളിയും പോലീസ് പിടിയിലായി.മലപ്പുറം മുണ്ടുപറമ്പ് സ്വദേശിയായ സൽമാൻ സാലിഹ്, പരപ്പനങ്ങാടി സ്വദേശി സാദിഖ് എന്നിവരെയാണ് കൊണ്ടോട്ടി പോലീസ് സംഘം അറസ്റ്റ് ചെയ്തത്. ഈ കേസിൽ നേരത്തെ വിവിധ ക്വട്ടേഷൻ സംഘങ്ങളിൽ പെട്ട 13 പേരെ പോലീസ് പിടികൂടിയിരുന്നു.
പ്രതികൾ പിടിയിലായ ദിവസം വിദേശത്ത് നിന്നെത്തിയ സൽമാനെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് പോലീസ് നടത്തിയ അതീവ രഹസ്യ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്.വിമാനത്താവളത്തിന് പുറത്ത് തടിച്ചുകൂടിയ സ്വർണ്ണക്കവർച്ചാ സംഘങ്ങളുടെ കണ്ണുവെട്ടിച്ചാണ് കാരിയറായ സൽമാൻ സാലിഹ് തന്ത്രപരമായി മുങ്ങിയത്. സൽമാനും സുഹൃത്തായ സാദിഖും അടക്കം നാല് സുഹൃത്തുക്കൾ ചേർന്ന് ഈ കടത്തുസ്വർണ്ണം മുൻകൂട്ടി ആസൂത്രണം ചെയ്തതുപോലെ രഹസ്യമായി പങ്കിട്ടെടുത്തതായി പോലീസ് കണ്ടെത്തി.
കേസിൽ ഉൾപ്പെടുകയും നിലവിൽ ഒളിവിൽ പോകുകയും ചെയ്ത മറ്റ് രണ്ട് സുഹൃത്തുക്കൾക്കായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. സൽമാൻ സാലിഹ് വിദേശത്ത് നിന്നും കൊണ്ടുവരുന്ന കോടികൾ വിലമതിക്കുന്ന സ്വർണ്ണം വിമാനത്താവളത്തിന് പുറത്തുവെച്ച് തട്ടിയെടുക്കുന്നതിനായി മാത്രം ഒരേസമയം 5 സ്വർണ്ണം പൊട്ടിക്കൽ സംഘങ്ങളാണ് കരിപ്പൂർ വിമാനത്താവള പരിസരത്ത് തമ്പടിച്ചിരുന്നത്.കേസിൽ നേരത്തെ പോലീസ് അറസ്റ്റ് ചെയ്ത 13 പേർ ഈ വിവിധ പ്രാദേശിക-സംസ്ഥാന ക്വട്ടേഷൻ സംഘങ്ങളിൽ പെട്ടവരാണെന്ന് പോലീസ് സ്ഥിരീകരിച്ചു. കാരിയറായ സൽമാന് സ്വർണ്ണം സുരക്ഷിതമായി തങ്ങൾക്ക് കൈമാറുന്നതിനായി കണ്ണൂർ സ്വർണ്ണപ്പൊട്ടിക്കൽ സംഘം വൻ തുകയാണ് ഓഫർ ചെയ്തിരുന്നത്.
കുപ്രസിദ്ധ സ്വർണ്ണക്കടത്ത് കേസ് പ്രതി അർജുൻ ആയങ്കിയുടെ പ്രധാന കൂട്ടാളിയായ അഭിജിത്ത് ആണ് സ്വർണ്ണം തങ്ങൾക്ക് നൽകാൻ സൽമാന് 40 ലക്ഷം രൂപ വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ ഈ വലിയ വാഗ്ദാനവും വിമാനത്താവളത്തിന് പുറത്ത് കാത്തുനിന്ന കണ്ണൂർ സംഘത്തെയും മറ്റ് ക്വട്ടേഷൻ സംഘങ്ങളെയും ഒരേസമയം വെട്ടിച്ച് സൽമാൻ സ്വന്തം സുഹൃത്തുക്കൾക്കൊപ്പം മുങ്ങുകയായിരുന്നു.കേസിൽ ഉൾപ്പെട്ട മറ്റ് പ്രതികൾക്കായും ഒളിപ്പിച്ചുവെച്ചിരിക്കുന്ന വലിയ അളവിലുള്ള സ്വർണ്ണം കണ്ടെത്തുന്നതിനുമായി പോലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്.






