കണ്ണൂര്‍ : സ്നേഹ മെർലിനെതിരെ കാസർകോട് മേൽപ്പറമ്പ് പൊലീസ് ചുമത്തിയത് നാലാമത്തെ പോക്സോ കേസ്. സംസ്ഥാനത്ത് തന്നെ 25 വയസ്സ് മാത്രം പ്രായമുള്ള യുവതിക്കെതിരെ നാല് പോക്സോ കേസുകൾ ചുമത്തിയതായി അറിവില്ലെന്നാണ് പൊലീസ് ഉദ്യോഗസ്ഥർ പറയുന്നത്. സുഹൃത്തിന്റെ 16 വയസ്സുള്ള പെൺകുട്ടിയെ ഉറങ്ങിക്കിടന്നപ്പോൾ പീഡിപ്പിച്ചതിനാണ് സ്നേഹയ്ക്ക് എതിരെ ഏറ്റവും ഒടുവിൽ പോക്സോ കേസ് ചുമത്തിയത്. ഇതുകൂടാതെ തളിപ്പറമ്പ് സ്റ്റേഷനിൽ സ്നഹേയുടെ പേരിൽ മൂന്ന് പോക്സോ കേസുകളുണ്ട്.2025 ഫെബ്രുവരിയിലാണ് ആദ്യത്തെ സംഭവം.
പന്ത്രണ്ടുകാരിയെ പീഡിപ്പിച്ച കേസിൽ സ്നേഹയെ റിമാൻഡ് ചെയ്യുകയായിരുന്നു. പെണ്‍കുട്ടിയുടെ ബാഗില്‍ നിന്ന് ലഭിച്ച ഫോണ്‍ പരിശോധിച്ചപ്പോള്‍ അധ്യാപകര്‍ക്കാണ് പീഡനം സംബന്ധിച്ച് ആദ്യം സംശയം തോന്നിയത്. കുട്ടിയുടെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിയ അധ്യാപകർ വിവരം മാതാപിതാക്കളെ അറിയിച്ചു. തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ അധികൃതര്‍ കൗണ്‍സിലിങ് നടത്തി. കൗണ്‍സിലിങ്ങിലാണ് കുട്ടി പീഡനവിവരം പുറത്തുപറഞ്ഞത്. പെണ്‍കുട്ടിക്ക് പ്രതി സ്വര്‍ണ ബ്രേസ്‌ലെറ്റ് വാങ്ങി നല്‍കിയിരുന്നു. കുട്ടിയോട് അതിയായ വാത്സല്യമെന്നു വരുത്താനായിരുന്നു ഇത്. അതിന് ശേഷമായിരുന്നു പീഡനം.
ഇതേ പന്ത്രണ്ടുകാരിയുടെ സഹോദരനയെും സ്‌നേഹ പീഡിപ്പിച്ചതായി പിന്നീട് കണ്ടെത്തിയിരുന്നു. പീഡന വിവരം പെണ്‍കുട്ടിയുടെ സഹോദരനായ 15കാരന്‍ മൊഴി നല്‍കുകയായിരുന്നു. കുട്ടി തന്നെയാണ് വീട്ടുകാരോട് കാര്യം തുറന്നു പറഞ്ഞത്. പിന്നീട് വീട്ടുകാര്‍ ചൈല്‍ഡ് ലൈനെയും പൊലീസിനെയും അറിയിച്ചു. അതിജീവിതയുടെ സഹോദരനും പീഡിനത്തിന് ഇരയായതായി ആദ്യഘത്തട്ടിൽ തന്നെ പൊലീസിന് സംശയം ഉണ്ടായിരുന്നുവെങ്കിലും കുടുംബം പരാതി നൽകാത്തതിനെത്തുടർന്ന് കേസെടുത്തിരുന്നില്ല. പിന്നീട് 15കാരന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ സ്നേഹയ്ക്കെതിരെ പോക്സോ ചുമത്തി. ഇതുകൂടാതെ 14 വയസുള്ള ആണ്‍കുട്ടിയെയും പീഡിപ്പിച്ചതായി കേസുണ്ട്.
പീഡന ദൃശ്യങ്ങള്‍ പ്രതി ഫോണില്‍ പകര്‍ത്തുകയും ചെയ്തിരുന്നു. വിഡിയോ കാട്ടി ആണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി പരാതിപ്പെടാതിരിക്കാന്‍ ആവശ്യപ്പെട്ടതായാണ് വിവരം. തളിപ്പറമ്പിലെ സിപിഐ നേതാവ് കോമത്ത് മുരളീധരനെ ആക്രമിച്ച കേസിലും സ്‌നേഹ മെര്‍ലിന്‍ പ്രതിയാണ്. 2024 ഫെബ്രുവരിയായിരുന്നു ആ സംഭവം. സാമ്പത്തിക തര്‍ക്കത്തെ തുടര്‍ന്നുള്ള മധ്യസ്ഥതയ്ക്കിടെ കോമത്ത് മുരളീധരനെ ഹെല്‍മെറ്റ് കൊണ്ട് അടിച്ചെന്നാണ് കേസ്. കൂടെയുണ്ടായിരുന്ന പുളിമ്പറമ്പ് സ്വദേശി എം. രഞ്ജിത്തായിരുന്നു ഹെല്‍മെറ്റ് കൊണ്ട് അടിച്ചത്. ഈ കേസിലെ മറ്റൊരു പ്രതിയാണ് സ്‌നേഹ മെര്‍ലിന്‍.






