കോഴിക്കോട്: കാത്തു കാത്തിരുന്ന് തിരികെയെത്തിയ അതിഥിത്തൊഴിലാളികൾ ചോദിക്കുന്നത് കൂടുതൽ കൂലി. ദിവസക്കൂലി 1,000 രൂപയ്ക്കും മുകളിൽ ചോദിക്കാൻ തുടങ്ങിയതോടെ ഹോട്ടലുകളും നിർമാണ മേഖലയും പ്രതിസന്ധിയിലായി. കൂലി കൊടുത്തില്ലെങ്കിൽ തൊഴിലാളികൾ വേറെയിടത്തേക്ക് പോകും. ഏറ്റെടുത്ത ജോലികൾ തീർക്കാൻ വേറെ നിവൃത്തിയില്ലാതെ വലയുകയാണ് ചെറുകിട ഹോട്ടലുകളും നിർമാണ കരാറുകാരും.
തിരിച്ചു വരുന്നുണ്ട്; എങ്കിലുംബംഗാൾ (42%), അസം,തമിഴ്നാട് (20% വീതം),ഒഡിഷ (12%) എന്നിവിടങ്ങളിൽ നിന്നാണ് ഭൂരിപക്ഷം അതിഥിത്തൊഴിലാളികളും എത്തുന്നത്. ബാക്കിയുള്ളവർ യുപി, ബിഹാർ, ജാർഖണ്ഡ്, മണിപ്പുർ, നാഗാലാൻഡ് എന്നിവിടങ്ങളിൽ നിന്നാണ്. ബംഗാളികൾ ഏറെയും നിർമാണ മേഖലയിലാണെങ്കിലും എല്ലാ തൊഴിലിനും അവർ പോകുന്നുണ്ട്. മുർഷിദാബാദിൽ നിന്നുള്ളവരാണ് ഇവരിൽ 75 ശതമാനം പേരും.
ഹോട്ടലുകളിൽ ബംഗാൾ, ഒഡീഷ, അസം തൊഴിലാളികളാണ് ഏറെയും. തിരഞ്ഞെടുപ്പ്, പെരുന്നാൾ തുടങ്ങിയവയ്ക്കായി നാട്ടിലേക്ക് പോയതിന്റെ ചെറിയ ഭാഗം മാത്രമാണ് ഇപ്പോൾ തിരികെയെത്തി തുടങ്ങിയിട്ടുള്ളത്.കൂലി വർധനയും വിലക്കയറ്റവുംനിർമാണ മേഖലയിൽ മേസ്തിരിക്ക് 1000 രൂപയും സഹായിക്ക് 900 രൂപയുമായിരുന്നു കൂലി. ഏറ്റവും കൂടുതൽ അതിഥി തൊഴിലാളികൾ ജോലി ചെയ്യുന്ന പെരുമ്പാവൂർ മേഖലയിൽ ഈയിടെ മേസ്തിരിക്ക് പ്രതിദിനം 1100 രൂപയും സഹായിക്ക് 900 രൂപയും എന്ന രീതിയിൽ കൂലി പുനഃക്രമീകരിച്ചു. പക്ഷേ ജില്ലയിൽ വർധന ഇതിനപ്പുറവും കടന്ന അവസ്ഥയാണ്.
മേസ്തിരിക്ക് 1500 രൂപയും സഹായിക്ക് 1300 രൂപയും വേണമെന്ന നിലപാടിലാണ് തൊഴിലാളികൾ.തിരക്കുള്ള ഒരു ഹോട്ടലിൽ കുറഞ്ഞത് 5 അതിഥിത്തൊഴിലാളികളെങ്കിലും ജോലി ചെയ്യുന്നു. ഹോട്ടലുകളിൽ ഭക്ഷണ സാധനങ്ങളുടെ വില വർധിപ്പിച്ചപ്പോൾ തങ്ങൾക്കും കൂലി വർധന വേണമെന്ന ആവശ്യമാണ് തൊഴിലാളികൾ ഉന്നയിക്കുന്നത്. തൊഴിലാളി ക്ഷാമം, വിലക്കയറ്റം എന്നിവ രൂക്ഷമായ സാഹചര്യത്തിൽ താങ്ങാനാവാത്ത കൂലി കൂടി ചോദിക്കുമ്പോൾ പ്രതിസന്ധിയുടെ ആഴം വർധിക്കുകയാണെന്നു ഹോട്ടലുടമകൾ പറയുന്നു.






