കോഴിക്കോട്: കോഴിക്കോട് നഗരത്തിലെ തിരക്കേറിയ ദേശീയപാത ബൈപ്പാസ് സർവീസ് റോഡുകളിൽ ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനായി സിറ്റി ട്രാഫിക് പൊലീസ് പരീക്ഷണാടിസ്ഥാനത്തിൽ ഏർപ്പെടുത്തിയ പുതിയ വൺവേ ഗതാഗത പരിഷ്കാരം കനത്ത ജനകീയ പ്രതിഷേധത്തെ തുടർന്ന് പിൻവലിച്ചു. മാലാപറമ്പ് ബൈപ്പാസിന് സമീപമുള്ള പച്ചക്കിൽ ജങ്ഷൻ മുതൽ തൊണ്ടയാട് ജങ്ഷൻ വരെയുള്ള സർവീസ് റോഡുകളിലാണ് പുതിയ ഗതാഗത ലേഔട്ട് പൊലീസ് പരീക്ഷിച്ചത്.
എന്നാൽ, ഇത് നടപ്പിലാക്കിയ ആദ്യദിനം തന്നെ പുലർച്ചെ മുതൽ മലബാറിലെ പ്രധാന മേഖലകളിൽ വൻ ഗതാഗതക്കുരുക്കിന് കാരണമാവുകയും യാത്രക്കാർ പരസ്യമായി പ്രതിഷേധവുമായി രംഗത്തിറങ്ങുകയുമായിരുന്നു.ഈ ഭാഗത്തെ ഗതാഗത തടസ്സങ്ങൾ ഒഴിവാക്കാനും വാഹനങ്ങളുടെ സുഗമമായ ഒഴുക്ക് ഉറപ്പാക്കാനുമായിരുന്നു പൊലീസ് പരിഷ്കാരം കൊണ്ടുവന്നത്.
പുതിയ പരീക്ഷണ പ്രകാരം ചേവായൂർ, കുടിൽത്തോട് ഭാഗങ്ങളിൽ നിന്ന് മാലാപറമ്പിലേക്ക് പോകുന്ന ചെറുകിട വാഹനങ്ങളും ഇരുചക്ര വാഹനങ്ങളും നേതാജി, കുടിൽത്തോട് ജങ്ഷനുകൾ വഴി തിരിഞ്ഞ് തൊണ്ടയാട് ജങ്ഷന് സമീപമെത്തി യു-ടേൺ എടുത്ത് പോകണമായിരുന്നു. എന്നാൽ, മെഡിക്കൽ കോളേജ് ഭാഗത്ത് നിന്നുള്ള ബസുകൾക്ക്പച്ചക്കിൽ ജങ്ഷനിൽ നിന്ന് വലത്തോട്ട് തിരിയാൻ അനുവാദം നൽകിയിരുന്നു. നഗരത്തിൽ നിന്ന് ചേവായൂർ ഭാഗത്തേക്ക് പോകുന്ന മറ്റ് വാഹനങ്ങളെ മാലാപറമ്പ് അല്ലെങ്കിൽ കോട്ടൂളി-പാണത്തുതാഴം റോഡുകളിലൂടെയാണ് തിരിച്ചുവിട്ടത്.
പുതിയ മാറ്റങ്ങൾ നിയന്ത്രിക്കാൻ കൺട്രോൾ റൂമിൽ നിന്നും പ്രത്യേക പൊലീസ് ഉദ്യോഗസ്ഥരെയും വളണ്ടിയർമാരെയും പാതകളിൽ വിന്യസിച്ചിരുന്നു.എന്നാൽ, ചൊവ്വാഴ്ച രാവിലെ ഓഫീസുകളിലേക്കും വിദ്യാലയങ്ങളിലേക്കും ആളുകൾ പോകുന്ന തിരക്കേറിയ സമയങ്ങളിൽ ഈ പരിഷ്കാരം വലിയ തിരിച്ചടിയായി. സർവീസ് റോഡുകളിൽ കിലോമീറ്ററുകളോളം വാഹനങ്ങൾ അനിയന്ത്രിതമായി കെട്ടിക്കിടന്നു. ലക്ഷ്യസ്ഥാനങ്ങളിൽ എത്താൻ യാത്രക്കാർക്ക് വളരെ കൂടുതൽ ദൂരം അധികമായി സഞ്ചരിക്കേണ്ടി വന്നതാണ് വലിയ ജനകീയ പ്രതിഷേധത്തിന് കാരണമായത്.
മെഡിക്കൽ കോളേജ് ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾ യു-ടേൺ എടുക്കാനായി തൊണ്ടയാട് വരെ പോകണമെന്ന നിബന്ധന പ്രായോഗികമല്ലെന്ന് നാട്ടുകാർ കുറ്റപ്പെടുത്തി. നിരവധി ജീവനക്കാർക്ക് ഓഫീസുകളിൽ സമയത്തിന് എത്താൻ കഴിഞ്ഞില്ലെന്നും സ്കൂൾ കുട്ടികൾ വൈകിയാണ് ക്ലാസുകളിൽ എത്തിയതെന്നും പ്രതിഷേധത്തിൽ പങ്കെടുത്ത പ്രാദേശിക കർഷക-ബഹുജന സംഘടനാ പ്രവർത്തകർ ആരോപിച്ചുപരാതികൾ വ്യാപകമായതോടെ ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തുകയും അടിയന്തരമായി വൺവേ പരിഷ്കാരം റദ്ദാക്കി പഴയ ഗതാഗത രീതി തന്നെ പുനഃസ്ഥാപിക്കാൻ ഉത്തരവിടുകയുമായിരുന്നു.
ബൈപ്പാസിലെ ഗതാഗതക്കുരുക്കും സുരക്ഷാ പ്രശ്നങ്ങളും പരിഹരിക്കാനാണ് ഈ പരീക്ഷണം നടത്തിയതെന്ന് കോഴിക്കോട് സൗത്ത് ട്രാഫിക് അസിസ്റ്റന്റ് കമ്മീഷണർ എൻ. ബിജു പറഞ്ഞു. യാത്രാ ക്ലേശം നേരിട്ടറിയുകയും പൊതുജനങ്ങളിൽ നിന്ന് പരാതികൾ ലഭിക്കുകയും ചെയ്ത സാഹചര്യത്തിലാണ് പരിഷ്കാരം പിൻവലിച്ചതെന്നും, വരും ദിവസങ്ങളിൽ വാഹന യാത്രക്കാരുടെയും പ്രദേശവാസികളുടെയും നിർദ്ദേശങ്ങൾ കൂടി പരിഗണിച്ചുകൊണ്ട് മാത്രമേ പുതിയ ട്രാഫിക് പരിഷ്കാരങ്ങൾ ആസൂത്രണം ചെയ്യുകയുള്ളൂ എന്നും അദ്ദേഹം വ്യക്തമാക്കി.






