spot_img
Thursday, July 2, 2026

ഓപ്പറേഷൻ തൂഫാൻ ‘കൊടുങ്കാറ്റ്’; പിടികൂടിയത് 30 കോടി രൂപയുടെ നിരോധിത ലഹരി, അറസ്റ്റിലായത് 5736 പേർ.



തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവി റാവാഡാ ചന്ദ്രശേഖറിന്റെ നേതൃത്വത്തിൽ നടന്ന ‘ഓപ്പറേഷന്‍ തൂഫാന്‍: ദി നാര്‍കോ ഹണ്ട്’ പദ്ധതി ഒരു മാസം പിന്നിടുമ്പോൾ 30 കോടി രൂപയുടെ നിരോധിത ലഹരി വസ്തുക്കളാണ് പിടികൂടിയത്. ആകെ 5353 കേസുകൾ രജിസ്റ്റർ ചെയ്യുകയും 5736 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

ജൂണ്‍ 24ന് എറണാകുളത്ത് നടത്തിയ 18 കോടി രൂപ വിലമതിക്കുന്ന 18 കിലോ ഹൈബ്രിഡ് കഞ്ചാവ് വേട്ട, ഡല്‍ഹി, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്നും നൈജീരിയന്‍ സ്വദേശികളായ രാജ്യാന്തര ലഹരി വിതരണക്കാരെ അറസ്റ്റ് ചെയ്തത്, 26 ലക്ഷം രൂപ വിലമതിക്കുന്ന മലപ്പുറത്തെ എംഡിഎംഎ വേട്ട, കാസര്‍കോട്ടെ പുകയില നിർമാണ കേന്ദ്രം തകര്‍ത്ത് 15000 പാക്കറ്റ് ലഹരി വസ്തുക്കള്‍ പിടിച്ചെടുത്തത് തുടങ്ങിയവയെല്ലാം പദ്ധതിയുടെ പ്രധാന നേട്ടങ്ങളാണ്. ജൂണ്‍ 27ന് രാത്രി നടത്തിയ ‘തൂഫാന്‍ സ്‌ട്രൈക്ക്’ എന്ന സ്‌പെഷല്‍ ഡ്രൈവിലൂടെ മാത്രം 799 കേസുകള്‍ റജിസ്റ്റര്‍ ചെയ്തു. 806 പേരെയാണ് അറസ്റ്റ് ചെയ്തത്.സ്‌കൂള്‍ കോളജ് പരിസരങ്ങളില്‍ ശക്തമായ നിരീക്ഷണങ്ങളും പരിശോധനയും ഏര്‍പ്പെടുത്തിയതോടെ ലഹരി വില്‍പനയും വിപണനവും ഗണ്യമായി കുറഞ്ഞുവെന്നും പൊലീസ് അറിയിച്ചു.

ലഹരിമരുന്നിന്റെ ഉറവിടം കണ്ടെത്താനും വ്യാപനം ഫലപ്രദമായി തടയാനും കേന്ദ്ര ഏജന്‍സികളുടെ യോഗം ആഭ്യന്തര വകുപ്പുമന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ നടത്തിയിരുന്നു. ഇതിന്റെ ഫലമായി ‘ടി-ഇന്റ്’ എന്ന പ്രത്യേക യൂണിറ്റ് രൂപീകരിക്കാനും ഡ്രോണ്‍, സൈബര്‍ നിരീക്ഷണങ്ങള്‍ ശക്തമാക്കാനും ഉന്നതതല യോഗത്തില്‍ തീരുമാനമായിട്ടുണ്ട്. ഇതിനോടകം 6005 ബോധവല്‍ക്കരണ ക്ലാസുകളും 279 കൗണ്‍സിലിങ്ങുകളും പൊലീസ് സംഘടിപ്പിച്ചു. 15 പേരെ പുനരധിവാസ കേന്ദ്രങ്ങളിലേക്ക് മാറ്റി. സ്‌കൂള്‍, കോളജ് പ്രൊട്ടക്ഷന്‍ ഗ്രൂപ്പുകളുടെ നേതൃത്വത്തിൽ ബോധവൽക്കരണ പരിപാടികളും നടത്തി.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles