മുംബൈ:പാൽഘറിൽ കനത്തമഴയിൽ വീടിന്റെ ഭിത്തി തകർന്നുവീണു മലയാളി മരിച്ചു. അയ്യപ്പക്ഷേത്ര സമീപം അഗ്രിപാഡ ചാളിൽ താമസിക്കുന്ന കോഴിക്കോട് ചങ്ങരോത്ത് കടിയങ്ങാട് തോട്ടത്തിൽ ഷബീർ സഈദിന്റെ ഭാര്യ റാബിയയാണു (47) മരിച്ചത്. മഴയ്ക്കിടെ ഭിത്തിക്ക് അരികിൽ നിൽക്കവെയാണ് അപകടം. സംസ്കാരം ഇന്നു പനയങ്ങാട് ജുമ മസ്ജിദ് കബർസ്ഥാനിൽ നടത്തും. മക്കൾ: അൽഫിയ, ഇർഫാൻ.പെരുമഴയിൽ ആൾനൂഴിയിൽ (മാൻഹോൾ) വീണു കാൽനടയാത്രക്കാരൻ മരിച്ചിരുന്നു. തുറന്ന കിടന്ന ആൾനൂഴിയിൽ വീണ് അസ്‌ലം ഷെയ്ഖ് (55) ആണ് ഒഴുകിപ്പോയത്. അഗ്നിരക്ഷാ സേനയും ദുരന്തനിവാരണ സേനയും നടത്തിയ പരിശോധനയിലാണു മൃതദേഹം കണ്ടെത്തിയത്. പ്രത്യേക സുരക്ഷാ ഉപകരണങ്ങൾ ഘടിപ്പിച്ച് അഗ്നിരക്ഷാ സേനാംഗം ആൾനൂഴിയിൽ ഇറങ്ങിയാണു മൃതദേഹം പുറത്തെത്തിച്ചത്. മൊബൈലിൽ സംസാരിച്ചു നടക്കുന്നതിനിടെ കാൽ വഴുതി വീഴുകയായിരുന്നു. സമീപത്ത് ഉണ്ടായിരുന്ന തൊഴിലാളികൾ ഉടൻ ഗോവണി ഇറക്കി പരിശോധിച്ചെങ്കിലും ചെരിപ്പും കുടയും മാത്രമാണു ലഭിച്ചത്.മുംബൈ മുനിസിപ്പൽ കോർപറേഷന്റെ അനാസ്ഥ മൂലമാണ് അപകടം ഉണ്ടായതെന്നു വിമർശനം ഉയരുന്നുണ്ട്. ആൾനൂഴികളിൽ മൂടി നിർബന്ധമാണെന്നിരിക്കെ മഴ ശക്തി പ്രാപിച്ചിട്ടും നടപടികൾ എടുത്തില്ലെന്നാണ് ആക്ഷേപം. എന്നാൽ, അറ്റകുറ്റപ്പണിക്കായി മൂടി തുറന്നതാണെന്നാണു കോർപറേഷന്റെ വിശദീകരണം. വീഴ്ച വരുത്തിയ കരാറുകാരനെതിരെ കേസെടുത്തെന്നും ശക്തമായ നടപടി ഉണ്ടാകുമെന്നും ഡപ്യൂട്ടി മേയർ സഞ്ജയ് ശങ്കർ ഘാഡി പറഞ്ഞു.






