ലണ്ടൻ : വനിതാ ടി20 ലോകകപ്പ് ഓസ്‌ട്രേലിയക്ക്. ക്രിക്കറ്റിന്റെ മെക്കയായ ലോർഡ്‌സിൽ നടന്ന ഫൈനലിൽ ആതിഥേയരായ ഇംഗ്ലണ്ടിനെ 7 വിക്കറ്റിന് കീഴടക്കിയാണ് ഓസ്‌ട്രേലിയൻ വനിതകൾ തങ്ങളുടെ ഏഴാം ടി20 ലോകകപ്പ് ഉയർത്തിയത്. ഇംഗ്ലണ്ട് ഉയർത്തിയ 151 റൺസ് വിജയലക്ഷ്യം 17 ഓവറിൽ മൂന്നു വിക്കറ്റുകൾ മാത്രം നഷ്ടപ്പെടുത്തി ഓസീസ് മറികടന്നു. 10 വനിതാ ടി20 ലോകകപ്പ് എഡിഷനുകളിൽ നിന്നാണ് ഓസീസ് തങ്ങളുടെ ഏഴാം കിരീടം സ്വന്തമാക്കിയിരിക്കുന്നത്.വിക്കറ്റ് കീപ്പർ ബെത്ത് മൂണിയുടെ അർധ സെഞ്ചുറിയും ഫീബി ലിച്ച്ഫീൽഡിന്റെ ഇന്നിങ്‌സുമാണ് ഓസീസ് ജയം എളുപ്പമാക്കിയത്.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിന് 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 150 റൺസെടുക്കാനേ സാധിച്ചിരുന്നുള്ളൂ.മറുപടി ബാറ്റിങ്ങിൽ രണ്ടാം വിക്കറ്റിൽ സെഞ്ചുറി കൂട്ടുകെട്ട് പടുത്തുയർത്തിയ ബെത്ത് മൂണിയും ഫീബി ലിച്ച്ഫീൽഡുമാണ് ഓസീസിന്റെ വിജയശിൽപികൾ. ഇരുവരും ചേർന്ന് 67 പന്തിൽ 100 റൺസാണ് ഓസീസ് സ്‌കോർബോർഡിലെത്തിച്ചത്. 49 പന്തുകൾ നേരിട്ട മൂണി 10 ഫോറടക്കം 64 റൺസെടുത്തു. ലിച്ച്ഫീൽഡ് 35 പന്തിൽ നിന്ന് 48 റൺസെടുത്തു. കണ്ട് സിക്‌സും ആറ് ഫോറുമടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. ജോർജിയ വോൾ (9) ആണ് പുറത്തായ മറ്റൊരു താരം.
എല്ലിസെ പെറിയും (13*), ആഷ്‌ലി ഗാർഡ്‌നറും (3*) ചേർന്ന് ഓസീസിന്റെ അശ്വമേധം പൂർത്തിയാക്കി.നിശ്ചിത 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 150 റൺസാണ് ഇംഗ്ലണ്ട് നേടിയത്. തുടക്കത്തിൽ തകർന്ന ഇംഗ്ലണ്ട് ബാറ്റിങ് നിരയെ ക്യാപ്റ്റൻ നാറ്റ് സിവർ-ബ്രണ്ടും ഫ്രേയ കെമ്പും ചേർന്നാണ് ഭേദപ്പെട്ട നിലയിലെത്തിച്ചത്. ക്യാപ്റ്റൻ നാറ്റ് സിവർ-ബ്രണ്ട് പുറത്താകാതെ 58 റൺസും ഇടംകൈയൻ ബാറ്റർ ഫ്രേയ കെമ്പ് 28 പന്തിൽ പുറത്താകാതെ 44 റൺസും നേടി.ടോസ് നേടിയ ഓസ്ട്രേലിയൻ ക്യാപ്റ്റൻ സോഫി മോളിന്യൂ ഇംഗ്ലണ്ടിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. സോഫിയുടെ തീരുമാനം ശരിവെക്കുന്നതായിരുന്നു തുടക്കത്തിലെ ബോളിങ് പ്രകടനം.
ഇംഗ്ലീഷ് ഓപ്പണർമാരായ ആമി ജോൺസിനെ (ആറ് പത്തിൽ ആറ് റൺ) ഡാനി വ്യാറ്റ്-ഹോഡ്ജിനെ ( ഒൻപത് പത്തിൽ എട്ട് റൺ)യും പവർപ്ലേയിൽ തന്നെ മടക്കി ഓസ്ട്രേലിയൻ ബോളർമാർ ഇംഗ്ലണ്ടിനെ പ്രതിരോധത്തിലാക്കി. 11 ഓവർ പൂർത്തിയായപ്പോഴേക്കും നാല് വിക്കറ്റുകൾ നഷ്ടമായി തകർച്ചയുടെ വക്കിലായിരുന്നു ഇംഗ്ലണ്ട്.തുടർച്ചയായി വിക്കറ്റുകൾ നഷ്ടപ്പെട്ട് പതറിയ ഇംഗ്ലണ്ടിനെ ക്യാപ്റ്റൻ നാറ്റ് സിവർ-ബ്രണ്ടിന്റെ ക്ഷമയോടെയുള്ള അർധസെഞ്ചുറിയാണ് മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്. ക്രീസിലൊന്നിച്ച സിവർ-ബ്രണ്ടും കെമ്പും ചേർന്നുള്ള തകർപ്പൻ കൂട്ടുകെട്ട് ടീമിനെ മികച്ച നിലയിലെത്തിച്ചു. ഇവർ അഞ്ചാം വിക്കറ്റിൽ 80 റൺസ് അടിച്ചുകൂട്ടി.ഓസ്ട്രേലിയക്കായി ലൂസി ഹാമിൽട്ടൺ, അന്നാബെൽ സതർലാൻഡ്, സോഫി മോളിന്യൂ, കിം ഗാർത്ത് എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.






