തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത. രണ്ട് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു.. കാസര്‍കോട്, കണ്ണൂർ ജില്ലകളിലാണ് ഓറഞ്ച് അലർട്ട് . കോഴിക്കോട്, വയനാട്, മലപ്പുറം, തൃശൂർ, പാലക്കാട്, എറണാകുളം എന്നീ ജില്ലകളിൽ യെല്ലോ അലർട്ട് ആണ്. മഴയോടൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി._ _മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ തീരങ്ങളിൽ ഉയർന്ന തിരമാലക്കും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു.
ഇന്ന് കേരളം, ലക്ഷദ്വീപ്, കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കുണ്ട്.കാലവർഷം കനത്തതിനെ തുടർന്ന് രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ മഴക്കെടുതി രൂക്ഷമാകുന്നു. മഹാരാഷ്ട്രയിലും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും റെഡ്, ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിച്ചു. തുടർച്ചയായ കനത്ത മഴയെത്തുടർന്ന് മുംബൈയിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിന് അടിയിലായി. വ്യോമ-റെയിൽ ഗതാഗതം തടസപ്പെട്ടു. പ്രതികൂല സാഹചര്യം കണക്കിലെടുത്ത് മുംബൈയിലെയും താനെയിലെയും എല്ലാ സ്കൂളുകൾക്കും കോളജുകൾക്കും പ്രാദേശിക ഭരണകൂടം ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. നദികൾ അപകടകരമായ നിലയിൽ ഉയർന്നതിനാൽ തീരവാസികൾക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.






