വയോധികയുടെ സ്വര്‍ണ്ണമാല പിടിച്ച് പറിച്ചു കൊണ്ട് പോയ കേസിലെ പ്രതി പിടിയിൽ. സ്വദേശിനിയായ വയോധിക ഹോസ്പിറ്റലില്‍ പോയി തിരികെ വീട്ടിലേക്ക് നടന്ന് പോകുമ്പോള്‍ പൂളപ്പറമ്പ് വാട്ടര്‍ ടാങ്കിനു സമീപം വെച്ച് പരാതിക്കാരിയുടെ കഴുത്തിലണിഞ്ഞിരുന്ന സ്വര്‍ണ്ണമാല പ്രതി പിടിച്ച് പറിച്ച് കൊണ്ട് പോകുകയായിരുന്നു. തുടര്‍ന്ന് വയോധികയുടെ പരാതിയില്‍ കുന്ദമംഗലം പോലീസ് കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുകയും സംഭവസ്ഥലത്തെയും, സമീപ പ്രദേശങ്ങളിലെയും നിരവധി സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നും പ്രതിയെ പറ്റി മനസ്സിലാക്കുകയും സ്വകാര്യ ഹോസ്പിറ്റല്‍ പരിസരത്ത് വെച്ച് പോലീസ് ഇന്‍സ്പെക്ടര്‍ കിരണിന്‍റെ നേതൃത്വത്തിലുള്ള കുന്ദമംഗലം പോലീസ് പിടികൂടുകയായിരുന്നു.ചേവായൂര്‍ സ്വദേശി കോട്ടകുന്ന് വില്ലികാട് വീട്ടില്‍ ഷഹനൂപ് (26 വയസ്) നെ കുന്ദമംഗലം പോലീസ് പിടികൂടിയത്. സബ് ഇന്‍സ്പെക്ടര്‍മാരായ സാബു നാഥ്, മാത്യൂസ്, ഷക്കീബ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ ഷിജു, ഷമീര്‍, ക്രൈം സ്ക്വാഡ് അംഗങ്ങളായ സബ് ഇന്‍സ്പെക്ടര്‍ അബ്‌ദുഹ്മാൻ, അസിസ്റ്റന്‍റ് സബ് ഇന്‍സ്പെക്ടര്‍മാരായ ഹാദിൽ കുന്നുമ്മൽ, അനീഷ് മൂസേൻവീട്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ഷാഫി പറമ്പത്ത്, ഷഹീർ പെരുമണ്ണ, ജിനേഷ് ചൂലൂർ, രാകേഷ് ചൈതന്യം, എന്നിവരായിരുന്നു അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്. പ്രതിയ്ക്ക് കാക്കൂര്‍ പോലീസ് സ്റ്റേഷനില്‍ 2023 സെപ്റ്റംബര്‍ മാസം യുവതിയുടെ കഴുത്തിൽ ധരിച്ചിരുന്ന സ്വർണ്ണമാല മോട്ടോർ സൈക്കിളിൽ വന്ന് പിടിച്ച് പറിച്ച് കൊണ്ട് പോയതിന് കേസ് നിലവിലുണ്ട്. മിംസ് ഹോസ്പിറ്റലിന് സമീപം ഹോട്ടലില്‍ മാനേജര്‍ ആയി ജോലി ചെയ്യുന്ന പ്രതി ജോലിയുടെ ഒഴിവുസമയങ്ങളിൽ അര്‍ക്കും സംശയം തോന്നാതിരിക്കാന്‍ എക്സിക്യൂട്ടീവ് സ്റ്റൈലിലാണ് മോഷണത്തിനിറങ്ങുന്നത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കി.






