കസാഖിസ്ഥാൻ:ഇന്ത്യൻ വംശജനും പാതിമലയാളിയുമായ ഡോ. അനിൽ മേനോൻ ഉൾപ്പെട്ട നാസയുടെ സംയുക്ത ബഹിരാകാശസംഘം അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ (ISS) വിജയകരമായി പ്രവേശിച്ചു. കസാഖിസ്ഥാനിലെ ബൈക്കനൂർ കോസ്‌മോഡ്രോമിൽ നിന്ന് രാത്രി 8.17-ന് റഷ്യയുടെ സോയൂസ് എംഎസ്-29 പേടകത്തിൽ യാത്ര തിരിച്ച സംഘം, മൂന്ന് മണിക്കൂറിലധികം നീണ്ട യാത്രയ്ക്കൊടുവിൽ രാത്രി 11.52-ന് നിലയത്തിലെ ‘പ്രച്ചാൽ’ മൊഡ്യൂളുമായി വിജയകരമായി ഡോക്ക് ചെയ്തു. തുടർന്ന് ഉപഗ്രഹ ബന്ധങ്ങളിലുണ്ടായ താൽക്കാലിക തടസ്സം കാരണം തത്സമയ സംപ്രേഷണം മുടങ്ങുകയും പ്രവേശനം അല്പം വൈകുകയും ചെയ്തെങ്കിലും, പുലർച്ചെ രണ്ട് മണിയോടെ സംഘം നിലയത്തിനുള്ളിലേക്ക് കടന്നു. റഷ്യൻ കോസ്‌മനോട്ടുകളായ പ്യോത്ര് ഡുബ്രോവ്, അന്ന കികിനി എന്നിവർക്കൊപ്പം തന്റെ ആദ്യ ബഹിരാകാശ ദൗത്യത്തിന് ഇറങ്ങിയ അനിൽ മേനോനും സംഘവും എട്ട് മാസത്തോളം ഇവിടെ തങ്ങി വിപുലമായ ശാസ്ത്രീയ ഗവേഷണങ്ങൾ നടത്തും; 2027 ഏപ്രിലിലാണ് ഇവരുടെ ഭൂമിയിലേക്കുള്ള മടക്കയാത്ര നിശ്ചയിച്ചിരിക്കുന്നത്.






