കൊച്ചി : പ്രിയദർശിനി ബസുകളിൽ വനിതാ യാത്രക്കാർക്ക് സൗജന്യമായി യാത്ര ചെയ്യാനുള്ള സീറോ ടിക്കറ്റ് പുരുഷയാത്രക്കാർക്ക് നൽകി പണം തട്ടുന്നതായി പരാതി. പുരുഷൻമാരിൽനിന്ന് ഇടാക്കുന്ന പണം ജീവനക്കാർ എടുക്കുന്നതായി യാത്രക്കാർ പരാതിപ്പെട്ടതോടെ കെഎസ്ആർടിസി അന്വേഷണം ആരംഭിച്ചു.വനിതാ യാത്രക്കാർക്ക് ‘പ്രിയദർശിനി ഫ്രീ ട്രാവൽ’ (പിഎഫ്ടി) എന്ന ഓപ്ഷനിലൂടെയും പുരുഷ യാത്രക്കാർക്ക് ‘മെയിൽ’ എന്ന ഓപ്ഷനിലൂടെയുമാണ് ടിക്കറ്റ് നൽകുന്നത്. സീറോ വാല്യു ടിക്കറ്റിന്റെ നിരക്ക് മെഷീനിൽ രേഖപ്പെടുത്തും. ഇത് സർക്കാരിൽനിന്നും കെഎസ്ആർടിസിക്ക് നൽകാനുള്ള പണമായി വകയിരുത്തുകയാണ് ചെയ്യുന്നത്.
വനിതാ യാത്രക്കാര്‍ക്കുള്ള സീറോ ടിക്കറ്റ് പുരുഷന്മാര്‍ക്കു നല്‍കി പണം തട്ടുന്നതുമായി ബന്ധപ്പെട്ട് ചില പരാതികള്‍ ലഭിച്ചുവെന്നും ശക്തമായ നടപടി സ്വീകരിച്ചുവെന്നും കെഎസ്ആര്‍ടിസി സിഎംഡി പി.എസ്. പ്രമോജ് ശങ്കര്‍ പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിലാണ് പരാതി ലഭിച്ചത്. അപ്പോള്‍ തന്നെ കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കി. ഇത്തരം നടപടികള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സംസ്ഥാനവ്യാപകമായി നിരീക്ഷണം ശക്തമാക്കാന്‍ കെഎസ്ആര്‍ടിസി വിജിലന്‍സ് വിഭാഗത്തോട് ആവശ്യപ്പെട്ടു. വരും ദിവസങ്ങളില്‍ വിജിലന്‍സ് വിഭാഗം പരിശോധന ഊര്‍ജിതമാക്കുമെന്നും സിഎംഡി അറിയിച്ചു.ആർടിഒമാരുടെ പ്രത്യേക സ്ക്വാഡുകൾ ബസ്സുകളിൽ പരിശോധന നടത്തുമെന്ന് ഗതാഗത വകുപ്പും അറിയിച്ചു. പ്രിയദർശിനി ബസുകളിൽ പ്രത്യേക പരിശോധന വേണമെന്ന് നേരത്തെ തന്നെ ഉത്തരവുണ്ടെന്നും ഇനി മുതൽ പരിശോധന ശക്തമാക്കുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.






