സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം ഇന്ന് (ജൂൺ ഒമ്പത്) അർധരാത്രി നിലവിൽ വരും. ജൂലായ് 31 വരെയുള്ള 52 ദിവസ കാലയളവിലാണ് നിരോധനം. നിരോധനം ലംഘിക്കുന്ന യാനങ്ങൾക്കെതിരെ കർശന നിയമ നടപടി സ്വീകരിക്കും. നിരോധന കാലത്ത് ഇൻബോർഡ് വള്ളങ്ങളോടൊപ്പം ഒരു കാരിയർ വള്ളം മാത്രമാണ് അനുവദിക്കുക. കടലില്‍ പോകുന്ന തൊഴിലാളികള്‍ ആധാര്‍ കാര്‍ഡ് കൈവശം കരുതണം.നിരോധന കാലത്തെ പട്രോളിംഗിനായി ഫിഷറീസ് വകുപ്പ് സ്പെഷ്യൽ ബോട്ടുകൾ സജ്ജമാക്കിയിട്ടുണ്ട്. രക്ഷാ പ്രവർത്തനങ്ങൾക്കായി സീ റെസ്‌ക്യൂ ഗാർഡുകളുടെ സേവനവും ഉറപ്പാക്കും. അടിയന്തര സാഹചര്യം നേരിടുന്നതിന് പ്രത്യേക പരിശീലനം നേടിയ റസ്ക്യൂ ഗാര്‍ഡുകളുടെ സേവനവും ലഭ്യമാകും.ജില്ലയിൽ ട്രോളിംഗ് നിരോധനം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് എല്ലാ വിഭാഗം ആളുകളുടെയും ഉദ്യോഗസ്ഥരുടെയും സഹകരണം വേണമെന്ന് ഇതുമായി ബന്ധപ്പെട്ട് നടത്തിയ യോഗത്തിൽ ജില്ലാ കലക്ടർ എൻ. തേജ് ലോഹിത് റെഡ്ഡി പറഞ്ഞിരുന്നു.






