തിരുവനന്തപുരം : സെക്രട്ടേറിയറ്റിനു മുന്നിൽ പിഎസ്‌സി റാങ്ക് ഹോൾഡർമാരുടെ സമരപ്പന്തലിലെത്തി പിന്തുണ അറിയിക്കുന്ന ഇടതുമുന്നണി നേതാക്കൾ പിഎസ്‌സിയിൽ നടന്ന പരീക്ഷാ ക്രമക്കേടുകൾക്കെതിരെ നിശ്ശബ്ദത തുടരുന്നു. പരീക്ഷാ ക്രമക്കേടിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചെങ്കിലും കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പിഎസ്‌സിയെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. എസ്എഫ്ഐയോ ഇടതുയുവജന സംഘടനകളോ കേരളത്തിലെ പിഎസ്‍സി പരീക്ഷാ ക്രമക്കേടിൽ മിണ്ടിയിട്ടില്ല.
പ്ലാനിങ് ബോർഡ് ചീഫ് പരീക്ഷയിൽ ഉദ്യോഗാർഥി പരാതിപ്പെട്ടിട്ടുപോലും സ്വയം പരിശോധിച്ച് ക്രമക്കേട് കണ്ടെത്താൻ പിഎസ്‌സി തയാറായില്ല. ഉദ്യോഗാർഥികൾ പരീക്ഷയിലെ മാർക്ക് ആവശ്യപ്പെട്ട് വിവരാവകാശ കമ്മിഷനെ സമീപിക്കുകയും മാർക്ക് നൽകാൻ കമ്മിഷൻ ഉത്തരവിടുകയും ചെയ്തു. എന്നിട്ടും മാർക്ക് പുറത്തുവിടാൻ തയാറാകാതെ പിഎസ്‌സി, ഉദ്യോഗാർഥിക്കെതിരെ കോടതിയിലേക്കു നീങ്ങുകയാണ്. 3 തസ്തികയിലേക്കു നടന്ന ഒറ്റപ്പരീക്ഷയായതിനാൽ മൂന്നാമത്തെ പരീക്ഷയുടെ ഫലം കൂടി പ്രസിദ്ധീകരിച്ച ശേഷമേ മാർക്ക് പുറത്തുവിടൂ എന്നാണ് പിഎസ്‌സി നിലപാട്.മൂന്നാമത്തെ പരീക്ഷയുടെ നടപടിക്രമങ്ങൾ വേഗത്തിലാക്കി മാർക്ക് ഒരുമിച്ചു പുറത്തുവിടാൻ പിഎസ്‌സി ശ്രമിക്കുന്നില്ല. റാങ്കിൽ പിന്നിലായ ഉദ്യോഗാർഥി കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചപ്പോഴാണ് ഉത്തരക്കടലാസ് മൂല്യനിർണയം നടത്താതെയാണ് മാർക്ക് തയാറാക്കിയതെന്ന് പിഎസ്‌സി സമ്മതിക്കാൻ തയാറായത്. നിലവിലെ പിഎസ്‌സി ചെയർമാനും അംഗങ്ങളും എൽഡിഎഫ് നോമിനികളായി നിയമിക്കപ്പെട്ടവരാണ്.






