കാഠ്മണ്ഡു: നേപ്പാളിലുണ്ടായ മിന്നൽ പ്രളയത്തിൽ മരണസംഖ്യ ഉയരുന്നു. ഇതുവരെ 392 മൃതദേഹങ്ങൾ കണ്ടെത്തയതായാണ് ഔദ്യോഗിക വിശദീകരണം. 1400ലേറെപ്പോരെ കാണാതായിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു. മണ്ണിടിച്ചിലിനെ തുടർന്നുണ്ടായ അതിശക്തമായ വെള്ളപ്പാച്ചിൽ പ്രദേശത്തെ പട്ടണങ്ങളിലും താഴ്‌വരകളിലും വൻ നാശനഷ്ടമാണ് വിതച്ചത്. പ്രതികൂല സാഹചര്യത്തിലും രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ഇതിനിടെ ഭോട്ടെ കോശി നദിയിൽ വീണ്ടും പ്രളയ മുന്നറിപ്പ് നൽകിയിട്ടുണ്ട്. ഇത് രക്ഷാപ്രവർത്തനത്തെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ചൈന– നേപ്പാൾ അതിർത്തിക്ക് സമീപം നദിയുടെ ഒഴുക്ക് തടഞ്ഞ് തടയണ രൂപപ്പെട്ടു. ഈ തടയണ ഏത് സമയവും പൊട്ടാം എന്നാണ് മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. 30 ലക്ഷം ഘനമീറ്റർ വെള്ളം കൂടി ഉടൻ തടാകത്തിലേക്ക് എത്തും. നദീ തീരത്തുള്ളവർക്ക് ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.അപകടത്തെ തുടർന്ന് 290 ഇന്ത്യാക്കാരെ കാണാതായതായാണ് അധികൃതർ അറിയിക്കുന്നത്. ദുരന്തത്തിൽ കാണാതായവരിൽ 796പേരെ രക്ഷപ്പെടുത്തിയെന്നും ഇതിൽ 50ഓളം പേർ വിദേശികളാണെന്നുമാണ് നേപ്പാൾ പൊലീസ് അറിയിക്കുന്നത്. നേപ്പാൾ അധികൃതർ നൽകുന്ന വിവരം അനുസരിച്ച് ഏതാണ് 910 ആളുകളെയാണ് അപകടതത്തിൽ കാണാതായിരിക്കുന്നത്. ടിബറ്റിലെ അധികൃതർ 558പേരെ കാണാതായതായി എന്ന വിവരമാണ് പങ്കുവെയ്ക്കുന്നത്. ദുരന്തത്തെ തുടർന്ന് നേപ്പാളിലും ടിബറ്റിലുമായി ഏതാണ്ട് 1468 പേരെ കാണാതായി എന്നാണ് ഔദ്യോഗികമായി ലഭിക്കുന്ന വിവരം.
ഇതിനിടെ കാണാതായവരിൽ 84 പേരെ ഇന്ത്യ രക്ഷിച്ചിട്ടുണ്ട്. ഇതിൽ 63 പേർ തൃശ്ശൂലി നദിയിലെ ഹൈഡ്രോളിക് പ്രോജക്ടിലെ തൊഴിലാളികളാണ്. ഇതിൽ 21 പേർ തമിഴ്നാട് സ്വദേശികളാണ്. ഇതിനിടെ ഇന്ത്യ നേപ്പാളിലേയ്ക്ക് 47.5 ടൺ ദുരിതാശ്വാസ സാമഗ്രികൾ അയച്ചിട്ടുണ്ട്. ബുധനാഴ്ച 10 ടൺ സാമഗ്രികൾ അയച്ചതിന് പിന്നാലെ കഴിഞ്ഞ ദിവസം 37.5 ടൺ സാമഗ്രികൾ കൂടി അയക്കുകയായിരുന്നു.4.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമെന്ന് ആദ്യം കരുതിയ ദുരന്തം യഥാർഥത്തിൽ ഹിമാനിയിലെ പാറയും മഞ്ഞും പെട്ടെന്ന് തകർന്നുവീണതിനെ തുടർന്ന് ഉണ്ടായ ഭൂകമ്പസമാനമായ ചലനമായിരുന്നുവെന്ന് അമേരിക്കൻ ജിയോളജിക്കൽ സർവേ (യു.എസ്.ജി.എസ്.) വ്യക്തമാക്കിയിട്ടുണ്ട്. ഇതിന് പിന്നാലെ വൻതോതിലുള്ള മണ്ണും പാറയും കലർന്ന ഒഴുക്കും ഉണ്ടായി. പ്ലാനറ്റ് ലാബ്സ് നടത്തിയ പ്രാഥമിക ഉപഗ്രഹചിത്ര വിശകലനത്തിൽ, മഞ്ഞും പാറയും ഉൾപ്പെട്ട വൻ മണ്ണിടിച്ചിലാണ് ല്ഹെൻഡെ നദിയിലൂടെ അവശിഷ്ടങ്ങൾ നിറഞ്ഞ ശക്തമായ വെള്ളപ്പാച്ചിലിന് കാരണമായതെന്ന് കണ്ടെത്തി. നേപ്പാൾ-ചൈന അതിർത്തിയിലെ റാസുവാഗാധി അതിർത്തി ചെക്ക്‌പോസ്റ്റിൽ നിന്ന് ഏകദേശം 20 കിലോമീറ്റർ വടക്കുകിഴക്കായാണ് ഈ ദുരന്തം ഉണ്ടായത്.ബുധനാഴ്ച പുലർച്ചെയായായിരുന്നു നേപ്പാളിലെ ടിബറ്റൻ അതിർത്തിക്കടുത്ത് മിന്നൽപ്രളയമുണ്ടായത്. മഞ്ഞുമല ഇടിഞ്ഞുവീണതാണ് പ്രളയത്തിന് കാരണമായതെന്ന് നേപ്പാൾ ദുരന്തനിവാരണ അതോറിറ്റിയുടെ പ്രാഥമിക വിലയിരുത്തൽ. ഗ്രാമങ്ങളും നൂറുകണക്കിന് ട്രക്കുകളും ഒലിച്ചുപോയ പ്രളയത്തിൽ നേപ്പാളിലെ ഒരു ഡസനോളം ജലവൈദ്യുത പദ്ധതികൾ തകരാറിലായിട്ടുണ്ട്.






