തൃശൂർ: പ്രസിദ്ധമായ പുലിക്കളിമഹോത്സവത്തോടനുബന്ധിച്ച് തൃശൂർ താലൂക്കിൽ പ്രാദേശിക അവധി പ്രഖ്യാപിച്ചു. ശനിയാഴ്ച ഉച്ച മുതലാണ് ജില്ലാ ഭരണകൂടം അവധി പ്രഖ്യാപിച്ചിട്ടുള്ളത്. തൃശൂർ താലൂക്കിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും അവധി ബാധകമായിരിക്കും. വിവിധ സാംസ്കാരിക കൂട്ടായ്മകളുടെ പങ്കാളിത്തത്തോടെ നടക്കുന്ന പുലികളി കാണാന്‍ കേരളത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിനന്നുമാണ് ജനപ്രവാഹമെത്തുക. സഹകരണ സംഘങ്ങൾ ഉൾപ്പെടെ നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് ആക്ട് 1881 പ്രകാരം പ്രവർത്തിക്കുന്ന ധനകാര്യ സ്ഥാപനങ്ങൾക്കും ഉച്ചയ്ക്ക് ശേഷം ജില്ലാ ഭരണകൂടം അവധി പ്രഖ്യാപിച്ചിട്ടുണ്ട്.കേരളത്തിന്‍റെ ഓണാഘോഷങ്ങൾക്ക് നിറവും ആവേശവും പകരുന്ന ഏറ്റവും ശ്രദ്ധേയമായ കലാരൂപങ്ങളിലൊന്നാണ് പുലിക്കളി. ഓണക്കാലത്ത് അരങ്ങേറുന്ന ഈ ജനകീയ ആഘോഷത്തിൽ പുലിയുടെയും രൂപഭാവങ്ങൾ ശരീരത്തിൽ ചായം പൂശി അവതരിപ്പിക്കുന്നു.മഞ്ഞ, കറുപ്പ്, ചുവപ്പ് തുടങ്ങിയ തിളക്കമുള്ള നിറങ്ങൾ ഉപയോഗിച്ച് ശരീരത്തിൽ പുലിയുടെ വരകളും പുള്ളികളും വരയ്ക്കുന്നതാണ് പുലിക്കളിയുടെ പ്രധാന പ്രത്യേകത. മുഖത്തും ശരീരത്തിലും ചായം പൂശി പുലിയുടെ രൂപഭാവം കൈവരിച്ച കലാകാരന്മാർ ചെണ്ട, തകിൽ തുടങ്ങിയ വാദ്യങ്ങളുടെ താളത്തിനൊത്ത് നൃത്തം ചെയ്യുന്നു. അവരുടെ ചലനങ്ങളും ഭാവങ്ങളും കാണികളെ ഏറെ ആകർഷിക്കുന്നു.ഓണക്കാലത്ത് തൃശൂർ നഗരവീഥികളിലൂടെ വിവിധ പുലിക്കളി സംഘങ്ങൾ ഘോഷയാത്രയായി നീങ്ങുന്നത് മനോഹരമായ കാഴ്ചയാണ്. കുട്ടികളും മുതിർന്നവരും ഉൾപ്പെടെ ആയിരക്കണക്കിന് ആളുകൾ ഇത് കാണാനെത്തുന്നു. ഓരോ സംഘവും തങ്ങളുടെ വേഷത്തിലും ചായത്തിലും നൃത്താവിഷ്‌കാരത്തിലും വ്യത്യസ്തത പുലർത്താൻ ശ്രമിക്കുന്നു.തൃശൂരിന്റെ തനത് ജനകീയ സംസ്കാരത്തിന്റെയും ഓണാഘോഷങ്ങളുടെ കൂട്ടായ്മയുടെയും പ്രതീകം കൂടിയാണ് ഈ കലാരൂപം. കലാകാരന്മാരുടെ അധ്വാനവും വാദ്യങ്ങളുടെ താളവും വർണാഭമായ വേഷങ്ങളും ജനങ്ങളുടെ ആവേശവും ചേർന്നാണ് പുലിക്കളി തൃശൂരിന്റെ ഓണത്തിന് അതുല്യമായ ഭംഗി നൽകുന്നത്.






