spot_img
Sunday, September 6, 2026

ബവ്റിജസ് ഔട്‌ലെറ്റിലെ പണം മോഷണം; പ്രതിയെ ഡൽഹിയിൽ നിന്നു പിടികൂടിയത് സാഹസികമായി



രാമനാട്ടുകര : തോട്ടുങ്ങൽ ബവ്റിജസ് കോർപറേഷൻ ഔട്‌ലെറ്റ് കവർച്ച കേസിലെ പ്രതിയെ പൊലീസ് സംഘം ഡൽഹിയിൽ നിന്നു പിടികൂടിയത് സാഹസിക നീക്കത്തിൽ. ഡൽഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തിനു സമീപം മഹിപാൽപുരിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ അർധരാത്രിയാണ് പൊലീസ് സംഘം കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ ദിവസം പിടിയിലായ വാഴയൂർ കാരാട് പുല്ലാലയിൽ ഷിജിലിനെ(ജിംബ്രൂട്ടാൻ–26)ഫറോക്കിൽ എത്തിച്ച് കോടതിയിൽ ഹാജരാക്കി.കഴിഞ്ഞ 15നു രാത്രിയാണ് ബവ്റിജസ് ഔട്‌ലെറ്റിൽ ഷട്ടറിന്റെ പൂട്ട് തകർത്ത് മേശയുടെ ലോക്കറിൽ സൂക്ഷിച്ച 2.65 ലക്ഷം രൂപ മോഷ്ടിച്ചത്. മഴക്കോട്ട് ധരിച്ചും കുട ചൂടിയും എത്തിയ ശേഷം സിസിടിവി ക്യാമറകൾ ദിശമാറ്റി പലയിടങ്ങളിലേക്കു തിരിച്ചു വച്ചായിരുന്നു മോഷണം. ഇതിനാൽ പ്രതിയെ കണ്ടെത്തൽ പൊലീസിനു മുൻപിൽ വലിയ കടമ്പയായി. കമ്മിഷണർ എ.പി.ഷൗക്കത്തലിയുടെ നിർദേശപ്രകാരം ഫറോക്ക് അസി.കമ്മിഷണർ എ.പ്രേംജിത്തിന്റെ കീഴിൽ പ്രത്യേക സംഘത്തെ നിയോഗിച്ചായിരുന്നു അന്വേഷണം.രാമനാട്ടുകരയിലെയും പരിസരപ്രദേശങ്ങളിലെയും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച ക്രൈം സ്ക്വാഡ് പ്രതി ഷിജിൽ ആണെന്നു തിരിച്ചറിഞ്ഞു. തന്റെ നീക്കങ്ങൾ പൊലീസ് നിരീക്ഷിക്കുന്നുണ്ടെന്നു മനസ്സിലാക്കിയ പ്രതി മൊബൈൽ ഫോൺ ഉപയോഗിക്കാതെ ട്രെയിൻ മാർഗം പാലക്കാട്ടേക്കും പിന്നീട് ഡൽഹിയിലേക്കും കടന്നു. ഒരിക്കലും കേരള പൊലീസ് എത്തിപ്പെടില്ലെന്ന വിശ്വാസത്തിലായിരുന്നു ഡൽഹിയിൽ ഒളിവിൽ കഴിഞ്ഞത്.നിർബന്ധമായും പ്രതിയെ പിടികൂടണമെന്ന നിശ്ചയദാർഢ്യത്തോടെ ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തിൽ ഫറോക്ക് പൊലീസും എസിപി ക്രൈം സ്ക്വാഡും അന്വേഷണം നടത്തുന്നതിനിടെ ഷിജിൽ ഒളിവിൽ കഴിയുന്ന സ്ഥലത്തെ കുറിച്ചു വിവരം കിട്ടിയതാണ് പിടികൂടുന്നതിൽ നിർണായകമായത്. ഒട്ടേറെ മോഷണ–ലഹരി കേസുകളിൽ പ്രതിയായ ഇയാൾ പൊലീസിനെ തെറ്റിദ്ധരിപ്പിക്കാൻ തോട്ടുങ്ങലിലെ അതിഥിത്തൊഴിലാളികളുടെ താമസ സ്ഥലത്തെത്തി അവരുടെ വസ്ത്രവും ചെരിപ്പും മോഷ്ടിച്ചു വേഷം മാറിയാണ് ബവ്റിജസിൽ എത്തിയതെന്നു പൊലീസ് കണ്ടെത്തി.തുടർന്നുള്ള അന്വേഷണമാണ് പ്രതിയിലേക്ക് എത്താനായത്. കൃത്യമായ വിവരം ലഭിച്ച അന്വേഷണ സംഘം ഡൽഹിയിലെത്തിയ ഡൽഹി പൊലീസിന്റെ സഹായത്തോടെ മഹിപാൽപുർ ടൗൺ പരിസരത്തുനിന്നാണ് കസ്റ്റഡിയിലെടുത്തത്. ഫറോക്ക് എസ്ഐ പി.രൂപേഷ് അറസ്റ്റ് ചെയ്ത പ്രതിയെ കോടതി റിമാൻഡ് ചെയ്തു. ഫറോക്ക് എസ്ഐമാരായ എം.കെ.മിഥുൻ, പി.സി.സുജിത്ത്, എഎസ്ഐ ബിനോയ് രവി, സീനിയർ സിപിഒ എം.പ്രജിത്ത്, എസിപി ക്രൈം സ്ക്വാഡ് എഎസ്ഐ പി.അരുൺ കുമാർ, സീനിയർ സിപിഒമാരായ ഐ.ടി.വിനോദ്, അനുജ് വളയനാട്, സനീഷ് പന്തീരാങ്കാവ്, സിപിഒമാരായ സുബീഷ് വേങ്ങേരി, കെ.അഖിൽ ബാബു എന്നിവർ അന്വേഷണസംഘത്തിലുണ്ടായിരുന്നു.നഗരത്തിൽ ഏതാനും ആഴ്ചകൾക്കിടെ ഒട്ടേറെത്തവണ യാത്രക്കാർക്കും നാട്ടുകാർക്കും സ്വകാര്യ ബസ് ജീവനക്കാരുടെ മർദനമേറ്റിട്ടും പൊലീസ് അയഞ്ഞ സമീപനം സ്വീകരിക്കുന്നുവെന്ന പരാതി ശക്തമാണ്.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles