കൊച്ചി: വിമാനയാത്രക്കാരുടെയും നാട്ടുകാരുടെയും ദീർഘകാലത്തെ കാത്തിരിപ്പിന് വിരാമമിട്ട് ആലുവക്കും അങ്കമാലിക്കുമിടയിൽ നെടുമ്പാശ്ശേരി റെയിൽവേ സ്റ്റേഷൻ്റെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. പദ്ധതി പൂർത്തിയാകുന്നതോടെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളവുമായി നേരിട്ട് ബന്ധമുള്ള രാജ്യത്തെ ആദ്യ റെയിൽവേ സ്റ്റേഷനായി ഇത് മാറും. രണ്ടു വർഷത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കാനാണ് റെയിൽവേ ലക്ഷ്യമിടുന്നത്.ഹാൾട്ട് സ്റ്റേഷൻ രീതിയിലാണ് സ്റ്റേഷന്റെ രൂപകൽപ്പന. വന്ദേഭാരത് അടക്കമുള്ള ട്രെയിനുകൾക്ക് ഇവിടെ സ്റ്റോപ്പ് പ്രതീക്ഷിക്കുന്നു. റെയിൽവേയുടെ സ്വന്തം ഭൂമിയിൽ നിർമിക്കുന്നതിനാൽ പദ്ധതിക്ക് സ്ഥലമേറ്റെടുക്കേണ്ടതായി വന്നിട്ടില്ല. 19 കോടി രൂപയാണ് പ്രതീക്ഷിക്കുന്ന നിർമാണച്ചെലവ്.24 കോച്ചുകൾ ഉൾക്കൊള്ളുന്ന 600 മീറ്റർ നീളമുള്ള രണ്ട് പ്ലാറ്റ്‌ഫോമുകൾ, ഫൂട്ട് ഓവർ ബ്രിഡ്ജ്, ലിഫ്റ്റ്, എസി വെയിറ്റിങ് ഹാൾ, ടിക്കറ്റ് ബുക്കിങ് ഓഫിസ് എന്നിവയുണ്ടാകും. വിമാനത്താവളത്തിൻ്റെ പടിഞ്ഞാറുഭാഗത്തെ മേൽപാലത്തിന് അടിയിലാണ് സ്റ്റേഷൻ വരുന്നത്. വിമാനത്താവളത്തിലേക്കുള്ള റോഡിലാകും പ്രധാന കവാടം.നെടുമ്പാശ്ശേരിയിൽ വിമാനത്താവളത്തിലേക്ക് ഇനി ട്രെയിൻ മാർഗവും






