spot_img
Thursday, June 4, 2026

തൃക്കാക്കര എം എല്‍ എ ആയി ഉമ തോമസ് സത്യപ്രതിജ്ഞ ചെയ്‌തു



തിരുവനന്തപുരം:തൃക്കാക്കര എം എല്‍ എ ആയി ഉമ തോമസ് ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്‌തു. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, രമേശ് ചെന്നിത്തല ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചടങ്ങില്‍ പങ്കെടുത്തു.


നിയമസഭയിലെ കോണ്‍ഗ്രസിന്റെ ആദ്യ വനിതാ എം എല്‍ എ കൂടിയാണ് ഉമ തോമസ്. നിയമസഭാ സെക്രട്ടറി കവിത ഉണ്ണിത്താനാണ് സത്യപ്രതിജ്ഞയ്ക്കായി ക്ഷണിച്ചത്.

രാവിലെ 11.30 ന് സ്പീക്കര്‍ എം.ബി രാജേഷിന്റെ ചേംബറിലായിരുന്നു സത്യപ്രതിജ്ഞ.പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍,ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല തുടങ്ങിയ യു.ഡി.എഫ് നേതാക്കള്‍ പൂച്ചെണ്ട് നല്‍കി ഉമ തോമസിനെ അഭിനന്ദനം അറിയിച്ചു. ഈ മാസം 27 മുതല്‍ ആരംഭിക്കുന്ന നിയമസഭ സമ്മേളനത്തില്‍ ഉമ തോമസ് പങ്കെടുക്കും

അൻപത്തിയാറുകാരിയായ ഉമ തോമസ് മഹാരാജാസിലെത്തുന്നത് 1980 – 85 കാലയളവിലാണ് പ്രീഡിഗ്രി, ഡിഗ്രി വിദ്യാഭ്യാസത്തിനായി എത്തിയത്. 82-ൽ കോളജ് യൂണിയൻ തിരഞ്ഞെടുപ്പിൽ കെ.എസ്.യു.വിന്റെ പാനലിൽ വനിതാ പ്രതിനിധിയായി വിജയിച്ചു. 84 ൽ കെ.എസ്.യു.വിന്റെ പാനലിൽ വൈസ് ചെയർമാൻ ആയി തിരഞ്ഞെടുക്കപ്പെട്ടു. പിന്നെ ബിഎസ്‍സി സുവോളജി വിദ്യാർത്ഥിനിയായിരിക്കേയാണ് അന്ന് കെഎസ്‍യു സംസ്ഥാന പ്രസിഡന്‍റായിരുന്ന പി ടി തോമസിന്‍റെ ഹൃദയം തൊട്ടത്. ഇന്ന് ഹൃദയരോഗവിദഗ്ധനായ ഡോ. ജോ ജോസഫിനെ തോൽപ്പിച്ചാണ് തൃക്കാക്കരയുടെ ഹൃദയം കവരുന്ന ഉമ തോമസ് നിയമസഭയുടെ പടികള്‍ കയറുന്നത്

തൃക്കാക്കരയിൽ ഉമ തോമസിലൂടെ മിന്നും വിജയമാണ് യുഡിഎഫ് നേടിയത്. 72767 വോട്ടുകള്‍ നേടിയാണ് ഉമാ തോമസ് വിജയം നേടിയത്. 2021 ൽ പി.ടി തോമസ് നേടിയത് 59,839 വോട്ടുകളായിരുന്നു. യുഡിഎഫിന് 2021 നേക്കാൾ 12,928 വോട്ടുകൾ ഇപ്പോൾ കൂടി. എൽഡിഎഫ് സ്ഥാനാർത്ഥി ജോ ജോസഫ് നേടിയത് 47,752 വോട്ടാണ്. കഴിഞ്ഞ തവണ ഇടതുസ്ഥാനാർത്ഥി നേടിയത് 45510 വോട്ടാണ്. ഇടതു വോട്ടുകളിൽ 2242 വോട്ടിന്‍റെ വർധനവുണ്ടായി. ബിജെപി സ്ഥാനാർഥി എ എൻ രാധാകൃഷ്ണൻ നേടിയത് 12955 വോട്ടാണ്. കഴിഞ്ഞ തവണ ബിജെപി നേടിയത് 15483 വോട്ടുകളായിരുന്നു. ആകെ കണക്കിൽ ഒരു വര്‍ഷത്തിനിടെ തൃക്കാക്കരയിൽ  ബിജെപിക്ക് 2528 വോട്ട് കുറഞ്ഞു.

2 മക്കളാണ് പി.ടി.ക്കും ഉമയ്ക്കും: ഡോ.വിഷ്ണു തോമസ് (അസി. പ്രൊഫസർ , അൽ അസർ ഡെന്‍റൽ കോളേജ്, തൊടുപുഴ), വിവേക് തോമസ് (നിയമ വിദ്യാർത്ഥി, ഗവ. ലോ കോളേജ്, തൃശൂർ)

മരുമകൾ : ഡോ.ബിന്ദു അബി തമ്പാൻ (മഴുവഞ്ചേരി സ്പെഷ്യാലിറ്റി ഡെന്റൽ ക്ലിനിക്, ആലുവ)



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles