തൃശൂർ :പൂരത്തിന്റെ സാംപിൾ വെടിക്കെട്ട് ഇന്ന്. വൈകിട്ട് 7.30നു തിരുവമ്പാടി വിഭാഗമാണ് ആദ്യം സാംപിളിനു തിരി കൊളുത്തുക. ഇതിനു ശേഷം പാറമേക്കാവു തിരി കൊളുത്തും. ഓരോ പൂരത്തിനും പൊട്ടിക്കുന്ന പുതുമയുള്ള അമിട്ടുകളുടെ സൂചനയെന്ന നിലയ്ക്കു പാറമേക്കാവും തിരുവമ്പാടിയും പരീക്ഷണങ്ങൾ കാഴ്ചവയ്ക്കുമെന്നതിനാൽ സാംപിൾ കാണാൻ വൻ തിരക്കാണ് തേക്കിൻകാടിനു ചുറ്റും ഉണ്ടാകാറുള്ളത്. റൗണ്ടിനു ചുറ്റുമുള്ള കെട്ടിടങ്ങളിലും ആളുകൾ ഇടം പിടിക്കാറുണ്ട്.
പഴക്കമുള്ളതോ നിർമാണാവസ്ഥയിലുള്ളതോ ആയ 85 കെട്ടിടങ്ങളിൽ കയറുന്നതിനു പൊലീസ് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. പൂരം ദിനമായ 30 കഴിഞ്ഞ് ഒന്നിനു പുലർച്ചെ 3ന് ആണു പ്രധാന വെടിക്കെട്ട്. അന്നു പകൽപ്പൂരത്തിന് ഉപചാരം ചൊല്ലിപ്പിരിഞ്ഞ ശേഷം പകൽ വെടിക്കെട്ടു നടക്കും. ഇന്നും നാളെയും ആനച്ചമയ പ്രദർശനങ്ങളും ഉണ്ടാകും. കൗസ്തുഭം ഓഡിറ്റോറിയത്തിലും പാറമേക്കാവ് അഗ്രശാലയിലുമാണ് പ്രദർശനം നടക്കുക. നാളെ രാവിലെ 11.30നു നെയ്തലക്കാവിലമ്മയുടെ തിടമ്പേന്തി വരുന്ന കൊമ്പൻ എറണാകുളം ശിവകുമാർ തെക്കേ ഗോപുരനട തുറക്കുന്നതോടെയാണു പൂരത്തിനു വിളംബരമാവുക.






