സംസ്ഥാനത്ത് റോഡ് ക്യാമറ വഴി, ഗതാഗതനിയമ ലംഘനങ്ങൾക്ക് ഇന്ന് മുതൽ പിഴ ഈടാക്കും. നഗര- ഗ്രാമ വ്യത്യസമില്ലാതെയാണ് എഐ ക്യാമറകൾ സംസ്ഥാനത്താകെ സ്ഥാപിച്ചിട്ടുള്ളത്. നേരത്തെ ഈ മാസം 20 മുതൽ പിഴയീടാക്കുമെന്നറിയിച്ചിരുന്നെങ്കിലും ഇത് വീണ്ടും ജൂൺ 5 ലേക്ക് മാറ്റുകയായിരുന്നു. മെയ് അഞ്ച് മുതലാണ് ബോധവത്ക്കരണ നോട്ടീസ് അയച്ച് തുടങ്ങിയത്. രാവിലെ എട്ട് മണി മുതലുള്ള എല്ലാ നിയമലംഘനങ്ങൾക്കും പിഴ ചുമത്തും. കേന്ദ്ര നിർദ്ദേശം വരും വരെ 12 വയസ്സിൽ താഴെയുള്ള ഒരു കുട്ടിക്ക് ഇരുചക്രവാഹനത്തിൽ മൂന്നാമത്തെയാളായി യാത്ര ചെയ്യാം. രാത്രി കാല ദൃശ്യങ്ങൾ അടക്കം പകർത്താനാകുന്ന 692 ക്യാമറകളാണ് സജ്ജമായിട്ടുള്ളത്. 34 ക്യാമറകൾ കൂടി ഉടൻ സജ്ജമാകും. കേന്ദ്ര നിയമമനുസരിച്ച് വിഐപികൾക്ക് ഇളവുണ്ടാകും. തുടക്കത്തിൽ ദിവസം 25,000 പേര്‍ക്ക് നോട്ടീസ് അയക്കും
ആദ്യഘട്ടത്തിൽ പിഴ ഈ നിയമലംഘനങ്ങൾക്ക്:
∙ ഹെൽമറ്റ് ഇല്ലെങ്കിൽ: പിഴ 500 രൂപ (4 വയസ്സിനു മുകളിലുള്ള കുട്ടികൾക്കു ഹെൽമറ്റ് നിർബന്ധം) ∙ സീറ്റ് ബെൽറ്റ് എന്നിവ ഇല്ലെങ്കിൽ: 500 രൂപ (ഡ്രൈവർക്കു പുറമേ മുൻസീറ്റിലുള്ളയാൾക്കും സീറ്റ് ബെൽറ്റ് നിർബന്ധം) ∙ മൊബൈൽ ഫോൺ ഉപയോഗിച്ചാൽ: 2000 രൂപ ∙ റെഡ് സിഗ്‌നൽ മുറിച്ചു കടന്നാൽ: പിഴ കോടതി വിധിക്കും. ∙ ഇരുചക്രവാഹനങ്ങളിൽ രണ്ടിലധികം പേരുടെ യാത്ര: 1000 രൂപ (മൂന്നാമത്തെയാൾ 12 വയസ്സിന് താഴെയുള്ള കുട്ടിയാണെങ്കിൽ തൽക്കാലം പിഴ ഇല്ല) ∙ അമിതവേഗം: 1500 രൂപ അപകടകരമായ പാർക്കിങ്: 250 രൂപ






