തിരുവനന്തപുരം : റോഡ് ക്യാമറകള്‍ പ്രവര്‍ത്തിച്ച് തുടങ്ങിയ ആദ്യദിനം നിയമലംഘനം വന്‍തോതില്‍ കുറഞ്ഞെന്ന് മോട്ടര്‍ വാഹനവകുപ്പിന്റെ കണക്ക്. തിങ്കളാഴ്ച പകല്‍ ക്യാമറ കണ്ടെത്തിയത് വെറും 28,891 നിയമലംഘനങ്ങള്‍ മാത്രം. ഹെല്‍മറ്റും സീറ്റ് ബെല്‍റ്റും ഉള്‍പ്പെടെ ഏഴ് നിയമലംഘനങ്ങളാണ് ക്യാമറ പരിശോധിക്കുന്നത്.
രാവിലെ 8 മണിക്ക് തിരുവനന്തപുരം ജില്ലാ കണ്‍ട്രോള്‍ റൂമിലെ കംപ്യൂട്ടറുകളിലൊന്നില്‍ വര്‍ക്കലയിലെ ക്യാമറയില്‍നിന്നുള്ള ചിത്രമെത്തി. ഹെല്‍മറ്റ് ഇല്ലാത്ത യുവാവ്. സംസ്ഥാനത്തെമ്പാടുമുള്ള റോഡ് ക്യാമറകളുടെ പിഴ ഈടാക്കല്‍ പണി അവിടെ തുടങ്ങുകയായിരുന്നു. ഹെല്‍മറ്റും സീറ്റ് ബല്‍റ്റും ഇല്ലാത്തത്, മൊബൈല്‍ ഉപയോഗിച്ചുള്ള ഡ്രൈവിങ്, ഇരുചക്രവാഹനത്തില്‍ രണ്ടിലധികം പേര്‍, അനധികൃത പാര്‍ക്കിങ്, അമിതവേഗം, ട്രാഫിക് സിഗ്നല്‍ ലംഘിക്കല്‍ തുടങ്ങിയ നിയമലംഘനങ്ങള്‍ക്കാണ് പിഴയീടാക്കുന്നത്.എന്നാല്‍ ക്യാമറ വന്ന ആദ്യദിനം തന്നെ നാട്ടുകാര്‍ നിയമംപാലിച്ചു തുടങ്ങിയെന്നാണു കണക്കുകള്‍ സൂചിപ്പിക്കുന്നത്.
തിങ്കളാഴ്ച രാവിലെ 8 മുതല്‍ വൈകിട്ട് 5 വരെയുള്ള 9 മണിക്കൂര്‍ വെറും 28,891 നിയമലംഘനങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഞായറാഴ്ച 24 മണിക്കൂറിനിടെ 1,93,000 നിയമലംഘനങ്ങളുണ്ടായിരുന്നു.തിങ്കളാഴ്ച അഞ്ച് മണിക്കുശേഷമുള്ള ലംഘനങ്ങൾ കൂടി ചേർന്നാലും ഒരു ലക്ഷം പോലും കടക്കില്ല. അതായത് ഒറ്റദിവസം കൊണ്ട് പകുതിയിലധികം നിയമലംഘനം കുറഞ്ഞെന്നാണ് കണക്ക്. കൊല്ലം, തിരുവനന്തപുരം, തൃശൂര്‍, കണ്ണൂര്‍ ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ നിയമലംഘനങ്ങള്‍. മലപ്പുറം, പാലക്കാട്, കാസര്‍കോട്, വയനാട് ജില്ലകളിലാണ് കുറവ്.






