spot_img
Sunday, April 19, 2026

കർശന നടപടികളുമായി എക്‌സൈസ്: 2740 മയക്കുമരുന്ന് കേസുകൾ,  പിടിച്ചത് 14.66 കോടിയുടെ മയക്കുമരുന്ന്



സംസ്ഥാനത്ത് മയക്കുമരുന്നിനും ലഹരി കടത്തിനുമെതിരെ ശക്തമായി നടപടികളുമായി എക്‌സൈസ് വകുപ്പ്. 2023 ജനുവരി മുതൽ മെയ് വരെയുള്ള 5 മാസക്കാലത്ത് ആകെ 45637 കേസുകളാണ് എക്‌സൈസ് ആകെ എടുത്തത്. ഇതിൽ 2740 എണ്ണം മയക്കുമരുന്ന് കേസുകളാണ്. ഇതിൽ 2726പേർ അറസ്റ്റിലായി. 4.04 കിലോ എംഡിഎംഎ, 448 ഗ്രാം xxxxx, 4.03 കിലോ ഹാഷിഷ് ഓയിൽ എന്നിവ പിടിച്ചെടുത്തു. ഇതിന് പുറമേ 1184.93 കിലോ കഞ്ചാവും 1931 കഞ്ചാവ് ചെടികളും കണ്ടെടുത്തു. 2.727 ഗ്രാം എൽഎസ്ഡി, 191.725 ഗ്രാം ബ്രൗൺ ഷുഗർ, 276 ഗ്രാം ഹെറോയിൻ എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്.

14.66 കോടി രൂപയാണ് കസ്റ്റഡിയിലെടുത്ത മയക്കുമരുന്നിന്റെ ഏകദേശ മൂല്യം. 578 വാഹനങ്ങളും പിടിച്ചെടുത്തു. 8003 അബ്കാരി കേസുകളും 34,894 കേസുകൾ പുകയില ഉത്പന്നങ്ങളുമായി ബന്ധപ്പെട്ടതുമാണ്. അബ്കാരി കേസുകളിൽ 6926 പേർ പിടിയിലായി. പൊലീസ്, വനം തുടങ്ങി മറ്റ് വകുപ്പുകളുമായി ചേർന്ന് 836 റെയ്ഡുകളും എക്‌സൈസ് നടത്തി. മയക്കുമരുന്ന് കേസുകൾ കൂടുതൽ പിടിച്ചത് എറണാകുളം ജില്ലയിലാണ് (358 എണ്ണം). കുറവ് കാസർഗോഡ് (31). ജനുവരിയിൽ 494, ഫെബ്രുവരിയിൽ 520, മാർച്ചിൽ 582, ഏപ്രിലിൽ 551, മെയിൽ 585 മയക്കുമരുന്ന കേസുകളാണ് രജിസ്റ്റർ ചെയ്തത്.

മികച്ച എൻഫോഴ്‌സ്‌മെന്റ് പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുന്ന എക്‌സൈസ് ഉദ്യോഗസ്ഥരെ തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് അഭിനന്ദിച്ചു. മയക്കുമരുന്നിനെതിരെ കൂടുതൽ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. അതിർത്തിയിൽ കേരളാ എക്‌സൈസ് മൊബൈൽ ഇന്റർവെൻഷൻ യൂണിറ്റ്(കെമു) ഉൾപ്പെടെ സാധ്യമാക്കി പട്രോളിംഗും പരിശോധനയും ശക്തിപ്പെടുത്തിയിട്ടുണ്ട്. സ്‌കൂൾ-കോളജ് പരിസരത്തും നിരീക്ഷണം ഏർപ്പെടുത്തി.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles