spot_img
Thursday, April 16, 2026

കവർച്ച നടത്തിയ മുഖ്യ പ്രതി പൊലീസ് പിടിയിൽ; ഒരാഴ്ച്ചക്കിടെ സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പ് പിടികൂടി



കോഴിക്കോട്: രാമനാട്ടുകര ഫുട്പാത്തിൽ നിൽക്കുകയായിരുന്നയാളെ അക്രമിച്ച് മൊബൈൽ ഫോണുകൾ കവർന്ന കേസിലെ പ്രതിയെ ജില്ലാ ഡെപ്യൂട്ടി കമ്മീഷണർ കെ ഇ ബൈജു ഐ പി എസിൻ്റെ കീഴിലുള്ള സിറ്റി സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പും ഫറോക്ക് പൊലീസ് ഇൻസ്പെക്ടർ പി എസ് ഹരീഷിൻ്റെ നേതൃത്വത്തിലുള്ള ഫറോക്ക് പൊലീസും ചേർന്ന് അറസ്റ്റ് ചെയ്തു. കൊണ്ടോട്ടി പനയം പറമ്പ് ദാനിഷ് മിൻഹാജ്നെയാണ് അറസ്റ്റ് ചെയ്തത്.

മാർച്ച് 15 ന് രാത്രി സമയത്ത് രാമനാട്ടുക്കര സുരഭിമാളിനു സമീപത്തെ പള്ളിയിൽ നിന്നും നിസ്കാരം കഴിഞ്ഞ് പുറത്തിറങ്ങി ഫുട്പാത്തിൽ നിൽക്കുന്ന സമയം ദാനിഷ് ക്രൂരമായി മർദ്ദിക്കുകയും കൈയിലുണ്ടായിരുന്ന രണ്ട് മൊബൈൽ ഫോണുകൾ കവർച്ച നടത്തി കടന്നു കളയുകയുമായിരുന്നു. തുടർന്ന് ഫറോക്ക് പൊലീസ് സ്റ്റേഷനിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ സബ്ബ് ഇൻസ്പെക്ടർ സൈഫുള്ള കേസ് രജിസ്റ്റർ ചെയ്യുകയും സബ്ബ് ഇൻസ്പെക്ടർ എസ്.അനൂപിൻ്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിക്കുകയും ചെയ്തു.

ഫറോക്ക് പൊലീസിൻ്റെ അന്വേഷണത്തോടൊപ്പം ഡപ്യൂട്ടി കമ്മീഷണറുടെ നിർദ്ദേശപ്രകാരം സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പും അന്വേഷണം നടത്തി വരികയായിരുന്നു. തുടർന്ന് സ്പെഷ്യൽ ആക്ഷൻ ഒപ്പ് ലോഡ്ജുകളിൽ നടത്തിയ തിരച്ചിലിനൊടുവിൽ ദാനിഷിനെ കസ്റ്റഡിയിലെടുത്ത് ഫറോക്ക് പോലീസ് സ്റ്റേഷനിൽ ഹാജരാക്കുകയും ചെയ്തു.

വീട്ടിൽ പോകാതെ വില കുറഞ്ഞ ലോഡ്ജുകളിൽ റൂമെടുത്ത് താമസിക്കുകയും കോഴിക്കോട് ബീച്ച്, പാളയം, രാമനാട്ടുക്കര തുടങ്ങീ വിവിധ ഭാഗങ്ങളിൽ രാത്രികാലങ്ങളിൽ കറങ്ങി നടന്ന് കവർച്ച നടത്തുന്ന സംഘത്തിൽപ്പെട്ടയാളാണ് ഇപ്പോൾ പിടിയിലായ ദാനിഷ്. ഇവരുടെ വലിയൊരു സംഘം തന്നെ പോലീസിനെ വെല്ലുവിളിക്കുന്ന രീതിയിൽ കറങ്ങി നടക്കുന്നുണ്ട്. ലഹരിമരുന്നിൻ്റെ അമിതമായ ഉപയോഗവും ഇയാൾക്കുണ്ട്.കവർച്ച ചെയ്ത മൊബൈൽ ഫോണുകൾ കണ്ടെടുത്തു.

സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പ് സബ്ബ് ഇൻസ്പെക്ടർ ഒ.മോഹൻദാസ്,ഹാദിൽ കുന്നുമ്മൽ,ശ്രീജിത്ത് പടിയാത്ത്,ഷഹീർ പെരുമണ്ണ,സുമേഷ് ആറോളി,എ.കെ അർജുൻ, രാകേഷ് ചൈതന്യം, ഫറോക്ക് പോലീസ് സ്റ്റേഷനിലെ സീനിയർ സി.പി.ഒ കെ.സുധീഷ്, കെ ടി ശ്യാം രാജ്, കെ.സുകേഷ് എന്നിവരായിരുന്നു അന്വേഷണം നടത്തിയിരുന്നത്.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles