രാമനാട്ടുകര: ബിഎസ്എൻഎൽ ഓഫീസിലെ മെക്കാനിക്കൽറൂം തകർത്ത് കേബിളിനകത്തുനിന്ന് 250 കിലോ തൂക്കം വരുന്ന കോപ്പർ വയർ മോഷ്ടിച്ചു.തുടർന്ന് രാമനാട്ടുകരയിൽ ഇന്റർനെറ്റിന്റെയും ടെലി ഫോണുകളുടെയും ബന്ധം വിശ്ചേദിക്കപ്പെട്ടു. ശനിയാഴ്ച രാവിലെ ജീവനക്കാർ എത്തിയപ്പോൾ സംഭവം ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ ഫറോക്ക് പോലീസിൽ അറിയിക്കുകയായിരുന്നു. മെക്കാനിക്കൽ മുറിക്കുള്ളിൽ പല സ്ഥലത്തും കേബിൾ ബന്ധം തകർത്ത നിലയിലായിരുന്നു.എയർപോർട്ട് റോഡിനു സമീപത്തുള്ള കെട്ടിടത്തിൽ ഒന്നാം നിലയിലാണ് ബിഎസ്എൻഎൽ ഓഫീസ്. ഒരു കിലോ കോപ്പറിന് മാർക്കറ്റിൽ 2000 ത്തിലധികം രൂപ വിലയുണ്ട്.
ഒന്നാം തരം കോപ്പർ വയറാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നതെന്ന് അധികൃതർ പറഞ്ഞു. കേബിളുനുള്ളിൽ നിന്ന് കോപ്പർ മാത്രമാണ് മോഷ്ടിച്ചതായി കാണുന്നത്. ശനിയാഴ്ച പുലർച്ചെ ഒന്നരക്കും മൂന്നര മണിക്കും ഇടയിലായിരിക്കാം മോഷണം നടന്നതെന്നാണ് ഉദ്യോഗസ്ഥർ വിലയിരുത്തുന്നത്.പുലർച്ചെ 1.41 ന് ടെലിഫോൺ ബന്ധം വിശ്ചേദിക്കപ്പെട്ടിരുന്നു. ഒന്നര മണി മുതൽ മൂന്നര വരെ എയർപോട്ട് റോഡിലൂടെ കടന്നുപോയ വാഹനങ്ങൾക്കായി സിസിടിവി വഴി പരിശോധന നടന്നുകൊണ്ടിരിക്കുകയാണ്.ഇത്രയധികം തൂക്കമുള്ള വയർകൊണ്ടു പോകാൻ ലോറിയോ മറ്റോ ഉപയോഗിച്ചിട്ടുണ്ടാകുമോയെന്ന കാര്യവും പോലീസിന്റെ അന്വേഷണ പരിധിയിലാണ്. മറ്റൊന്നിനും നാശം വരാത്തതിനാൽ കോപ്പർ വയർ ഫിറ്റ് ചെയ്ത് വൈകുന്നേരത്തോടുകൂടി തന്നെ തകരാറിലായ കണക്ഷനുകൾ പുനഃസ്ഥാപിക്കാൻ കഴിഞ്ഞതായി ടെലികോം അധികൃതർ അറിയിച്ചു.പഴയക്കമേറിയ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഓഫീസിന് യാതൊരു സുരക്ഷയുമില്ല. പോലീസ് നായയും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.
കെട്ടിടത്തിന്റെ പിറകിലൂടെ ഫാറൂഖ് കോളജ് റോഡ് വഴി എയർപോർട്ട് റോഡിലെത്തിയ പോലീസ് നായ രാമനാട്ടുകര ജംഗ്ഷനിൽ വന്നു നിൽക്കുകയായിരുന്നു.മോഷണം പോയ കോപ്പർ വയർ രണ്ടര കിന്റലിനു മേൽ തൂക്കം വരുമെന്നതിനാൽ മോഷ്ടാക്കളുടെ എണ്ണവും കൂടിയിരിക്കാൻ സാധ്യതയുണ്ടെന്നതാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ കണക്കുകൂട്ടൽ. ഫറോക്ക് പോലീസ് ഇൻസ്പെക്ടർ പി.എസ്. ഹരീഷിന്റെ മേൽനോട്ടത്തിൽ എസ്ഐമാരായ എസ്. അനൂപ്, പി.ടി. സൈഫുള്ള എന്നിവരാണ് കേസ് അന്വേഷണത്തിന് നേതൃത്വം വഹിക്കുന്നത്.






