spot_img
Sunday, April 19, 2026

വാഹനങ്ങളിലെ അഗ്നിബാധ, പഠിക്കാന്‍ വിദഗ്‍ധ സമിതിയുമായി ഗതാഗത വകുപ്പ്



സംസ്ഥാനത്ത് വാഹനങ്ങള്‍ക്ക് തീപിടിച്ച് ഉണ്ടാകുന്ന അപകടങ്ങള്‍ തുടര്‍ച്ചായകുന്ന സാഹചര്യത്തില്‍ ഇതിനെക്കുറിച്ച് പഠിക്കാൻ ഗതാഗത വകുപ്പ് വിദഗ്ദ്ധ സമിതി രൂപീകരിക്കും.  കഴിഞ്ഞ രണ്ടു വർഷം ഉണ്ടായ ഇത്തരം അപകടങ്ങൾ ഈ വിദഗ്ദ്ധ സമിതി പരിശോധിക്കും. ഗതാഗതമന്ത്രി ആന്‍റണി രാജുവിന്‍റെ നേതൃത്വത്തില്‍ നടന്ന യോഗത്തിലാണ് തീരുമാനം. അപകടങ്ങളിലേക്ക് നയിക്കുന്നത് അശാസ്ത്രീയ മോഡിഫിക്കേഷനുകളെന്ന് യോഗത്തിൽ വിലയിരുത്തി. ഇതിനെതിരെ ബോധവൽക്കരണം നടത്താനും തീരുമാനമായി.

മറ്റ് സംസ്ഥാനങ്ങളേക്കാൾ കേരളത്തിൽ വാഹനങ്ങൾ തീപിടിക്കുന്ന സംഭവങ്ങൾ അടുത്തിടെ വർധിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഇതേക്കുറിച്ച് പഠിക്കാൻ സർക്കാർ ഗൗരവമായി തീരുമാനിച്ചത്. റോഡ് സേഫ്റ്റി കമ്മീഷണറുടെ നേത്യത്തിലാണ് വിദഗ്‍ദ്ധ സമിതി രൂപീകരിക്കുന്നത്.  അപകടങ്ങളിലേക്ക് നയിക്കുന്നത് അശാസ്ത്രീയ മോഡിഫിക്കേഷനുകളെന്ന് വിലയിരുത്തിയ സാഹചര്യത്തിലാണ് ഇതിനെതിരെ ബോധവല്‍ക്കരണം നടത്താൻ തീരുമാനിച്ചിരിക്കുന്നത്. 

അതേസമയം സ്ഥിരം റോഡ് നിയമ ലംഘകരുടെ ഇൻഷുറൻസ് പ്രീമിയം വർദ്ധിപ്പിക്കാനും നിയമം അനുസരിക്കുന്നവർക്ക് ഇൻഷുറൻസ് പ്രീമിയം കുറച്ചു നൽകാനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.  ഇന്ന് ചേർന്ന ഉന്നത തല യോഗത്തിലാണ് ഈ തീരുമാനം. ഐആര്‍ഡിഎ , ജനറൽ ഇൻഷുറൻസ് കൗൺസിൽ എന്നിവയുമായി തുടർ ചർച്ചയ്ക്ക് ഗതാഗത കമ്മീഷണറെ ചുമതലപ്പെടുത്തി. തേഡ് പാർട്ടി ഇൻഷുറൻസ് ഒഴികെയുള്ള ഇൻഷുറൻസ് തുകയിലാണ് മാറ്റം ഉണ്ടാകുക. ഇതുസംബന്ധിച്ച നിയമപ്രശ്‍നങ്ങൾ പരിശോധിക്കാൻ നിയമവകുപ്പിനെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.

കോട്ടയം വാകത്താനത്ത് ഓടിക്കൊണ്ടിരുന്ന കാർ കത്തി 57 കാരനായ കാറുടമ മരിച്ചതാണ് ഇത്തരം അപകടങ്ങളില്‍ ഒടുവില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. വാകത്താനം പാണ്ടാന്‍ചിറ സാബുവാണ് മരിച്ചത്. വീടിന് സമീപത്ത് വെച്ചാണ് സാബുവിന് പൊള്ളലേറ്റത്. 75 ശതമാനത്തോളം പൊള്ളലേറ്റ് കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു സാബു.

മാവേലിക്കരയില്‍ കാര്‍ കത്തി യുവാവ് വെന്തുമരിച്ചിട്ടും ദിവസങ്ങള്‍ മാത്രമേ ആയിട്ടുള്ളൂ. ഈ സംഭവത്തില്‍ വാഹനത്തിനകത്ത് സ്പ്രേയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. അപകട സമയത്ത് കാറിനുള്ളില്‍ സ്‌പ്രേയുടെ സാന്നിധ്യം കണ്ടെത്തിയതായി ഫോറന്‍സിക് സംഘം അറിയിച്ചു. സ്‌പ്രേയിലേക്ക് സിഗരറ്റ് ലൈറ്ററില്‍ നിന്ന് തീ പടര്‍ന്നതാണോ അപകട കാരണമെന്നാണ് അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. ക്യാബിനില്‍ നിന്ന് തന്നെയാണ് തീയുണ്ടായത് എന്നാണ് നിഗമനം. എന്‍ജിന്‍ ഉള്‍പ്പെടെയുള്ള ഭാഗങ്ങളില്‍ തീ പടര്‍ന്നിട്ടില്ലെന്നും പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. കണ്ണൂരില്‍ ഓടുന്ന കറിന് തീ പിടിച്ച് ഗര്‍ഭിണ ഉള്‍പ്പെടെ രണ്ടു പേര്‍ വെന്തുമരിച്ചതും അടുത്തകാലത്താണ്. 



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles