spot_img
Wednesday, April 22, 2026

ഇത് ചരിത്ര നിമിഷം; അമ്പിളിക്കല തൊട്ട് ഇന്ത്യ



ബെംഗളൂരു>ഇന്ത്യന്‍ ബഹിരാകാശചരിത്രത്തില്‍ പുതിയ അധ്യായം രചിച്ച ഇന്ത്യ .ധ്രുവരഹസ്യങ്ങള്‍ തേടി ചാന്ദ്രയാന്‍ 3 ബുധന്‍ വൈകിട്ട് 6.03  ന്‌
ചന്ദ്രനില്‍ സോഫ്റ്റ്ലാന്‍ഡ് ചെയ്തു. ഇതിനുമുന്‍പു ചന്ദ്രനില്‍ ഇറങ്ങിയിട്ടുള്ള യുഎസ്, സോവിയറ്റ് യൂണിയന്‍, ചൈന എന്നീ രാജ്യങ്ങള്‍ക്കൊപ്പം ഇതോടെ ഇന്ത്യയുടെ പേരും എഴുതിച്ചേര്‍ക്കപ്പെട്ടു. ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ ഇറങ്ങുന്ന ആദ്യ രാജ്യമെന്ന നേട്ടവും ഇന്ത്യക്ക് സ്വന്തം.

വൈകിട്ട് 5.44 നു ചന്ദ്രോപരിതലത്തില്‍നിന്ന് ഏകദേശം 25 കിലോമീറ്റര്‍ ഉയരത്തില്‍ വച്ചാണ് ഇറങ്ങല്‍ പ്രക്രിയ തുടങ്ങിയത്. ലാന്‍ഡറിലെ 4 ത്രസ്റ്റര്‍ എന്‍ജിനുകള്‍ വേഗം കുറച്ചു സാവധാനം ഇറങ്ങാന്‍ സഹായിച്ചു. നാലു വര്‍ഷം മുമ്പ് അവസാനനിമിഷം കൈവിട്ട  സ്വപ്‌നമാണ്‌ ഇന്ത്യ ഇതോടെ
 കീഴടക്കിയിരിക്കുന്നത്

ബെംഗളൂരുവിലെ ഐഎസ്ആര്‍ഒ ടെലിമെട്രി, ട്രാക്കിങ് ആന്‍ഡ് കമാന്‍ഡ് നെറ്റ്വര്‍ക്കിനു (ഇസ്ട്രാക്) കീഴിലെ മിഷന്‍ ഓപറേഷന്‍സ് കോംപ്ലക്‌സിലാണ് ചന്ദ്രയാന്‍ 3ന്റെ ലാന്‍ഡിങ് നിരീക്ഷിച്ചത്. പേടകത്തിന്റെ ആന്തരികഘടകങ്ങള്‍ ഉള്‍പ്പെടെ മിഷന്‍ ഓപറേഷന്‍സ് കോംപ്ലക്‌സിലെ ഗവേഷകര്‍ പരിശോധിച്ചു വിലയിരുത്തിയിരുന്നു. എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ ഓഗസ്റ്റ് 27ലേക്ക് ലാന്‍ഡിങ് മാറ്റാനായിരുന്നു തീരുമാനം. എന്നാല്‍ അതു വേണ്ടി വന്നില്ല.

ജൂലായ് 14- ഉച്ചകഴിഞ്ഞ് 2.35-നാണ് ചന്ദ്രയാന്‍-3 പേടകം ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പെയ്‌സ് സെന്ററില്‍നിന്ന് മാര്‍ക്ക് -3 റോക്കറ്റില്‍ കുതിച്ചുയര്‍ന്നത്. ഓഗസ്റ്റ് ഒന്നിന് പേടകത്തെ ഭൂമിയുടെ ഭ്രമണപഥത്തില്‍നിന്ന് വേര്‍പെടുത്തി. ഓഗസ്റ്റ് അഞ്ചിന് പേടകത്തെ ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തിച്ചു. ഓഗസ്റ്റ് 17-ന് മാതൃപേടകമായ പ്രൊപ്പല്‍ഷന്‍ മൊഡ്യൂളില്‍നിന്ന് ലാന്‍ഡര്‍ മൊഡ്യൂളിനെ സ്വതന്ത്രമാക്കി.

 ഓഗസ്റ്റ് 20-ന് പുലര്‍ച്ചെ ചന്ദ്രന്റെ ഏറ്റവും അടുത്തുള്ള (25 കിലോമീറ്റര്‍) ഭ്രമണപഥത്തിലെത്തിച്ചു. ഓഗസ്റ്റ് 19-ന് ചന്ദ്രോപരിതലത്തില്‍നിന്ന് 70 കിലോമീറ്റര്‍ ഉയരത്തില്‍ വെച്ച് ലാന്‍ഡര്‍ പൊസിഷന്‍ ഡിറ്റക്ഷന്‍ ക്യാമറയും (എല്‍.പി.ഡി.സി.) ഓഗസ്റ്റ് 20-ന് ലാന്‍ഡര്‍ ഇമേജര്‍ ക്യാമറ 4-ഉം പകര്‍ത്തിയ ചന്ദ്രന്റെ ദൃശ്യങ്ങള്‍ ഐ.എസ്.ആര്‍.ഒ. പുറത്തുവിട്ടിരുന്നു.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles