മൂന്നാർ:ഓണാവധി ആഘോഷിക്കാനായി മൂന്നാറിൽ വിനോദ സഞ്ചാരികളുടെ തിരക്ക്. സെപ്റ്റംബർ മൂന്ന് വരെ മൂന്നാറിലെ റിസോർട്ടുകൾ, ഹോംസ്‌റ്റേകൾ, ഹോട്ടലുകൾ എന്നിവിടങ്ങളിലെ മുറികൾ പൂർണമായി ഇതിനോടകം സഞ്ചാരികൾ ബുക്ക് ചെയ്തു കഴിഞ്ഞു. ഓണദിനത്തിൽ പ്രധാന റിസോർട്ടുകളിലെല്ലാം ഓണസദ്യയുണ്ടായിരുന്നു.
കൂടാതെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളായ രാജമല, മാട്ടുപ്പെട്ടി, ഫ്ലവർ ഗാർഡൻ, ബോട്ടാണിക്കൽ ഗാർഡൻ, ഹൈഡൽ പാർക്ക്, പഴയ മൂന്നാർ ഡിടിപിസിയുടെ കുട്ടികളുടെ പാർക്ക് എന്നിവിടങ്ങളിൽ കഴിഞ്ഞ ദിവസം മുതൽ സന്ദർശകരുടെ തിരക്ക് ആരംഭിച്ചു.ഓണക്കാലത്തെ സഞ്ചാരികളുടെ തിരക്ക് പരിഗണിച്ച് ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനും അക്രമങ്ങൾ ഉണ്ടാകാതിരിക്കുന്നതിനുമായി ടൗൺ ഉൾപ്പെടെയുള്ള എല്ലാ കേന്ദ്രങ്ങളിലും കൂടുതൽ പൊലീസിനെ വിന്യസിച്ചു. മൂന്നാർ സബ് ഡിവിഷനു കീഴിലുള്ള വിവിധ സ്റ്റേഷനുകൾ, പൊലീസ് ക്യാംപ് എന്നിവിടങ്ങളിൽ നിന്നുള്ള പൊലീസ് ഉദ്യോഗസ്ഥരെയാണ് സ്പെഷൽ ഡ്യൂട്ടിക്കായി നിയമിച്ചിരിക്കുന്നത്.
മഴ മാറി നിൽക്കുന്ന മൂന്നാറിൽ പകൽ കനത്ത ചൂടാണ് അനുഭവപ്പെടുന്നത്.20 മുതൽ 25 ഡിഗ്രി സെൽഷ്യസ് വരെയാണ് പകൽ താപനില. രാത്രിയിലും പുലർച്ചെയും മാത്രമാണ് നേരിയ തണുപ്പ് ഉള്ളത്. 8 മുതൽ 12 ഡിഗ്രി സെൽഷ്യസ് വരെയാണ് പുലർച്ചെയുള്ള താപനില. എന്നാൽ വൈകുന്നേരങ്ങളിൽ ഹെഡ് വർക്സ് ഡാം മുതൽ രണ്ടാം മൈൽ വരെയുള്ള ഭാഗങ്ങളിൽ കനത്ത മൂടൽമഞ്ഞാണ്






