തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച ചാണ്ടി ഉമ്മന്‍ പുതുപ്പള്ളി എം.എല്‍.എയായി സത്യപ്രതിജ്ഞ ചെയ്തു. തിങ്കളാഴ്ച രാവിലെ 10ന് ചോദ്യോത്തര വേളയ്ക്ക് ശേഷമായിരുന്നു ദൈവനാമത്തിൽ ചാണ്ടി ഉമ്മന്‍റെ സത്യപ്രതിജ്ഞ. മറിയാമ്മ ഉമ്മനും മകൾ മറിയ ഉമ്മനും ചടങ്ങിന് സാക്ഷികളായി. മുതിർന്ന കോൺഗ്രസ് നേതാവ് വി.എം. സുധീരനും എത്തി.ആദ്യം പ്രതിപക്ഷനേതാവിനേയും പിന്നീട് മുഖ്യമന്ത്രിയേയും കൈകൂപ്പി അഭിസംബോധ ചെയ്തശേഷമായിരുന്നു സത്യപ്രതിജ്ഞ. അംഗത്വ രജിസ്റ്ററില്‍ ഒപ്പുവെച്ച ശേഷം ഡയസിലെത്തി സ്പീക്കർക്കും, മുഖ്യമന്ത്രിയടക്കം മുന്‍നിരയിലുള്ള മന്ത്രിമാർക്കും ഹസ്തദാനം നൽകി.
പിന്നീട് പ്രതിപക്ഷനേതാവടക്കമുള്ള സഭാ കക്ഷിനേതാക്കളേയും അഭിസംബോധന ചെയ്തു. രാവിലെ ആറ്റുകാൽ ക്ഷേത്രത്തിലും പാളയം പള്ളിയിലും സന്ദർശനം നടത്തിയ ശേഷം പി.സി. വിഷ്ണുനാഥ് എം.എല്‍.എയ്‌ക്കൊപ്പമാണ് ചാണ്ടി ഉമ്മന്‍ സഭയിലെത്തിയത്.പ്രതിപക്ഷ നിരയുടെ പിന്‍ഭാഗത്ത് തൃക്കാക്കര എം.എല്‍.എ ഉമാ തോമസിന് സമീപമാണ് ചാണ്ടി ഉമ്മന്റെ നിയമസഭയിലെ ഇരിപ്പടം. ഉമ്മന്‍ചാണ്ടിയുടെ നിയമസഭയിലെ ഇരിപ്പിടം നേരത്തെ എൽ.ജെ.ഡി എം.എൽ.എ കെ.പി. മോഹനന് നല്‍കിയിരുന്നു.






